Thursday, October 16, 2008

കവിതയുടെ അമ്മ പറയുന്നത്

ദൂരേ നിലാവത്തു മിഴി നട്ടു നില്‍ക്കുന്ന
കവിതേ നീയാണെന്‍റെ ദുഃഖപുത്രി

നാണം കുണുങ്ങുന്ന നൂപുരം ചാര്‍ത്തി നീ
നാണിച്ചു നാണിച്ചണയുമ്പൊഴും
ഏതോ കിനാവിന്‍റെയാഗമം കാത്തു നീ
ദൂരേയ്ക്കു കണ്‍ നീട്ടി നില്‍ക്കുമ്പൊഴും

ചായും വെയിലത്തു കോലകത്തിണ്ണയില്‍
ചാഞ്ഞു നിന്നെന്നോടു കൊഞ്ചുമ്പൊഴും
തേങ്ങുന്നിട നെഞ്ചമോമനേ നിന്നിലെ
വൈകല്യമോര്‍ത്തു; ഞാനമ്മയല്ലേ

അന്നോളമതുവരെ കാണാക്കിനാവു നീ
അന്നെന്‍റെ മകളായ് പിറന്നപ്പൊഴും
അച്ഛന്‍റെയാശ്ലേഷ,ചുംബനച്ചൂടേറ്റു
കുഞ്ഞിളം മേനി തുടുത്തപ്പോഴും

പിന്നെനീയിക്കയ്യില്‍ നെയ്യാമ്പല്‍ മൊട്ടു പോല്‍
താരാട്ടു കേട്ടു കുണുങ്ങുമ്പൊഴും
എത്രയോ ജന്മത്തിനര്‍ത്ഥമാം കുഞ്ഞേ നിന്‍
കുഞ്ഞുകാലിളകാന്‍ മടിച്ചതെന്തേ

പിന്നെ നീയമ്മതന്നോമനയായ് കൊച്ചു
പൂവുപോല്‍ മെല്ലെ വിരിഞ്ഞു
പിന്നെ നീയേതോ പ്രതീക്ഷതന്‍ നാളമായ്
നെഞ്ചകം തന്നില്‍ തെളിഞ്ഞു

പിന്നെ നീ നീയായ് തളിര്‍ത്തു
ഒരായിരം സ്വപ്ന രാജ്യങ്ങള്‍ ഭരിച്ചു
പിന്നെ നീയെത്രയോ നക്ഷത്ര ശോഭയെ
ഓമനക്കണ്‍കളില്‍ ചേര്‍ത്തു

മകളേ തപിക്കുന്നു നിന്‍റെയീ കൌമാര
വാസന്ത സന്ധ്യയില്‍ പോലും
അമ്മയല്ലേ, നിന്‍റെ നന്മയാണെപ്പൊഴും
അമ്മയ്ക്കു നെഞ്ചകത്തേറ്റം

നാളെ, നീ വേനലിന്‍ വെയിലേറ്റു ഭൂമിയില്‍
ഏകയായ് യാത്ര ചെയ്യുമ്പോള്‍
‍താങ്ങാകുവാന്‍ പോന്ന കൈകളെക്കാത്തു ഞാന്‍
എങ്ങും തിരയുന്നു നിത്യം


ലോകക്കറുപ്പിലൊരിത്തിരി വെട്ടമായ്
മിന്നുന്ന കാരുണ്യം തേടി
അമ്മയാണിവളൊരു കുഞ്ഞിന്‍റെ, ജീവിതം
വികലാംഗയാക്കിയ പെണ്ണിന്‍...

© ജയകൃഷ്ണന്‍ കാവാലം

2 comments:

Ranjith chemmad / ചെമ്മാടൻ said...

കവിതയുടെ ചൂടും ചൂരുമുള്ളതൊന്ന്..
ഇവിടെ വായിച്ചു....

കാവാലം ജയകൃഷ്ണന്‍ said...

രണ്‍ജിത് ചെമ്മാട്‌: സ്വാഗതം. നന്ദി അറിയിക്കുന്നു, സന്ദര്‍ശനത്തിനും ആസ്വാദനത്തിനും..