Saturday, March 21, 2009

ഞാന്‍ എങ്ങനെ ഒരു കവിയായി?

മുഗ്ധമാം വസന്തത്തില്‍ പൂമ്പൊടി തേടും-കാട്ടു
വണ്ടു പോല്‍ മനസ്സെങ്ങോ തിരയുന്ന സന്ധ്യകളില്‍
പൊയ്പ്പോയ വസന്തത്തിന്‍ പൂമ്പൊടി തേടി-സത്യ,
മിഥ്യകള്‍ക്കുള്ളില്‍ മനം ഭ്രാന്തമായലയുമ്പോള്‍
ദുഃഖസാഗരത്തിര നിത്യവും തലോടുന്ന
ഹൃത്തിലെ തീരങ്ങളില്‍ കൊടുങ്കാറ്റടിക്കുമ്പോള്‍
മന്ദമാരുതന്‍, മൃദു പല്ലവാംഗുലികളാല്‍
മനസ്സിന്‍ മനസ്സിനെ സ്നേഹമായ് തഴുകുമ്പോള്‍
വീണലിഞ്ഞുറവയായെങ്ങോട്ടോ ഒഴുകുന്ന
കണ്ണുനീരത്രേ മമ കാവ്യഗീതങ്ങളെന്നും

കവിയായ് ചമച്ചവയെന്നെയീ മണ്ണില്‍ നിന്നും
വിണ്ണില്‍, മനസ്സുകളിലെങ്ങുമേ പ്രതിഷ്ഠിച്ചു
വാക്കുകള്‍; വിരഹാദ്ര സ്വപ്നങ്ങള്‍ രൂപം കൊണ്ട
കാവ്യമാല്യങ്ങള്‍ മമ മാനസകുമാരിമാര്‍
കണ്ണുനീരൂട്ടി,ആത്മ വേദന നല്കി, സ്വപ്ന-
വര്‍ണ്ണങ്ങളേകി ഹൃത്തില്‍ ലാളിച്ച കുമാരിമാര്‍
കവിയായ് മാറി ഞാനാ കാവ്യമോഹിനികളെ
സ്നേഹിച്ചു കീര്‍ത്തനങ്ങള്‍ നിത്യവും പാടിപ്പാടി


© ജയകൃഷ്ണന്‍ കാവാലം

Sunday, March 15, 2009

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍,
കറുപ്പും വെളുപ്പുമായ ഓര്‍മ്മകള്‍
അറപ്പും, വെറുപ്പുമുള്ള ഓര്‍മ്മകള്‍
ഒളിഞ്ഞും തെളിഞ്ഞുമുള്ള ഓര്‍മ്മകള്‍
ചിരിച്ചും കരഞ്ഞുമുള്ള ഓര്‍മ്മകള്‍
നനഞ്ഞ ഓര്‍മ്മകള്‍
വരണ്ട ഓര്‍മ്മകള്‍
വേണ്ടാത്ത ഓര്‍മ്മകള്‍
ഓര്‍മ്മകള്‍
ഓരോരുത്തരും ഓരോ മകള്‍
അവരെന്‍റെ മക്കള്‍
അവരെന്‍റെ ചിന്തകള്‍
നിറമുള്ള ചിന്തകള്‍
നിറമില്ലാച്ചിന്തകള്‍
ചിലര്‍ വെറും ‘ചന്ത’കള്‍
ചിലരൊക്കെ നന്മകള്‍
അവരെന്‍റെ നന്‍ മകള്‍

© ജയകൃഷ്ണന്‍ കാവാലം

Saturday, March 14, 2009

ഒരു കീര്‍ത്തനം?



ദ്വാപരയുഗത്തിലെ കാളിന്ദീ തടത്തിലെ
കണ്ണന്‍റെ കളി വേണുവെവിടെ
കളി പറഞ്ഞിടക്കിടെ കളവു നടത്തുന്ന
നവനീതചോരനിന്നെവിടെ


വിരഹിണിയിവളുടെ മൂകാനുരാഗത്തില്‍
യദുകുലമല്ലോ വിതുമ്പുന്നു
നളിനനയനന്‍ തന്‍റെ
നന്‍‍മൊഴി കേള്‍ക്കാതെ
ഗോപാലബാലന്‍റെ
കുഴല്‍ വിളി കേള്‍ക്കാതെ
പാവമീ ഗോപിക തേങ്ങുന്നു


കാല്‍ത്തള കിലുക്കാതെ
അരികത്തു വന്നെന്നു
കരുതുന്നവള്‍ വീണ്ടും കരയുന്നു
കണ്ണുകളിമയ്ക്കാതെ പരിഭവമില്ലാതെ
കണ്ണനാമുണ്ണിയെ തേടുന്നു
കണ്ണില്‍, കനവുകള്‍ കരിന്തിരി കത്തുന്നു


* ഇത് കീര്‍ത്തനമാണോ? എനിക്കറിയില്ല...


© ജയകൃഷ്ണന്‍ കാവാലം

Monday, March 02, 2009

എന്നും തിളങ്ങുന്ന താരകത്തിന് (അയ്യപ്പപണിക്കര്‍ക്ക്)

മുന്‍പേ നടന്നവരാരും മൊഴിഞ്ഞീല
എങ്കിലും ഞാനറിഞ്ഞിരുന്നെന്നുമാ സത്യം
പിന്‍പേ നടന്നവരോടു ഞാനും പറഞ്ഞീല
അപ്പൊഴും ഞാനോര്‍ത്തിരുന്നാ സത്യം
എങ്കിലും ഞാനറിയാതെയെന്നില്‍ നിന്നും
കനികളായ് വീണ വാക്കുകള്‍ മന്ത്രിച്ചു
പണ്ടൊരു മുന്‍‍ഗാമി ചൊന്നൊരാ വാക്കുകള്‍
ഇന്നു ഞാന്‍ നാളെ നീ...

ആരോ തിരക്കിയോ എന്തിനായന്നു നീ
ഇങ്ങനെ കല്‍‍പ്പിച്ചു നിന്‍റെ പത്രങ്ങളില്‍
അപ്പൊഴും മിണ്ടാന്‍ തുനിഞ്ഞില്ല ഞാനെന്‍റെ
സന്തത മൌനത്തിലെല്ലാമൊളിപ്പിച്ചു

മുന്‍‍പേ നടന്നവരന്ത്യത്തിലെത്തിയ
ആറടി മണ്ണിലെന്‍ കല്‍‍പന മയങ്ങവേ
കണ്ണുനീര്‍ വാര്‍ത്തവര്‍, കാണാതെ പോയവര്‍
കണ്ടുവോ ഞാനന്നു ചൊല്ലാഞ്ഞതിന്‍ പൊരുള്‍

പണ്ടു ഞാന്‍ പൂജിച്ച ദേവി; നിന്‍ ചാരത്ത്
നിര്‍മ്മാല്യമായെന്‍റെ ദേഹം മയങ്ങവേ
നിത്യവസന്തമെന്നമ്മയ്ക്കു നല്‍കിയ
നിസ്തുല സേവനം ലോകം പുകഴ്ത്തവേ

കാഴ്ച്ചയ്ക്കുമപ്പുറം കേള്‍വിക്കുമപ്പുറം
അന്നു ഞാനെത്തിയ ചക്രവാളങ്ങളില്‍
എന്നോ തെളിഞ്ഞൊരെന്നമ്മയാം സൌവര്‍ണ്ണ
താരക ചിരിക്കുന്നു, മെല്ലെ തഴുകുന്നു

കുഞ്ഞേ കഴിഞ്ഞു നിന്‍ സംസാര ജീവിത-
പ്രാരബ്‌ധകാണ്ഡം, തിരിച്ചു വന്നിന്നു നീ
എന്നേ മറഞ്ഞൊരെന്‍ ദേഹി നിന്‍ കാവലായ്
എന്നും ജപിപ്പു നാരായണ ഗീതികള്‍

ഈ നേരമിന്നു സുഷുപ്തിയിലെങ്കിലും
നീ സഞ്ചരിച്ച നിന്‍ സൂക്ഷ്മ സ്മൃതികളില്‍
കാലങ്ങളെത്ര ചരിക്കുമീ ലോകവും
പിന്‍പേ നടക്കുന്ന ശിഷ്യവൃന്ദങ്ങളും

നീ സഞ്ചരിച്ച നിന്‍ ജീവിത പന്ധാവില്‍
കാതങ്ങളോളം പിറകിലെന്നാകിലും
കാണുന്നവര്‍ നിന്‍റെ പാദം പതിഞ്ഞൊരാ
വ്യക്തതയാര്‍ന്നൊരാ കാലടിപ്പാടുകള്‍

എന്നും ചിരിച്ചു നീ എങ്ങും തളരാതെ
എങ്ങോ മറച്ചു നിന്‍ ദുഃഖപ്പരിഷയെ
ഏതോ വിഹായസ്സിലര്‍ക്കനായ് മാറി നീ
ഏറിയ ഭാവനാ ലോകത്തില്‍ രാജനായ്

വീട്ടില്‍ നീയേട്ടനായച്ഛനായനുജനായ്
അമ്മാവനായ്‌, ഗുരുവായ്, തുണയുമായ്
അര്‍ത്ഥിച്ചവര്‍ക്കൊക്കെയും നീയറിവായി
അര്‍ഹിച്ചവര്‍ക്കൊക്കെ നീ കൃപയുമായ്
അന്തരംഗങ്ങളിലൊക്കെ പ്രകാശമായ്
അന്യദേശങ്ങളില്‍ പോലും തിളങ്ങി നീ

എത്ര വേഗം കടന്നു പോയ് താരമേ
ചിത്രവര്‍ണ്ണപ്രഭാവപ്രകാശമേ
കാലമിന്നു വഹിക്കുന്നിതാ പ്രഭാ
പൂരിതം നിന്‍റെ ചിത്രമെന്നേയ്ക്കുമായ്

© ജയകൃഷ്ണന്‍ കാവാലം