Saturday, January 31, 2009

മൌനഗീതം


ഏതു സ്വരത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി ഞാന്‍
എത്ര ജന്മങ്ങളില്‍ പാടിയെന്നറിവീല
ഏതാത്മ നിര്‍വൃതി തേടി ഞാനിന്നുമെന്‍
ആത്മസംഗീതം പൊഴിക്കുവതറിവീല

ആത്മാനുഗായികേ നിന്‍ സൌമ്യ ഭാവന
ആരാമ രാജ്ഞിയാം സൂനമായ് വിരിയവേ
ഏതന്ധകാരത്തിലാണ്ടെന്‍റെ ഭാവന
ആത്മസഖീ നിന്നെ പാടിയുണര്‍ത്തുവാന്‍

ആരും കൊതിക്കുന്ന സൌരഭ്യമേ സുര-
ഗീതമായ് പൊഴിയുന്ന സംഗീതമേ
ആ സുധാവര്‍ഷിണീ രാഗമെന്‍ ഹൃത്തിലെ
ആരാധകന്നായ് പൊഴിക്കു നീ ദേവതേ

കാലം ചിരാതുമായ് മുന്‍പേ നടക്കവേ
കാമിനീ ഞാന്‍ തവ രൂപം തിരയുന്നു
ഭൂമി തന്‍ മര്‍മ്മര മന്ത്രണ ഗീതിയില്‍
പരിചിതമായ നിന്‍ പല്ലവി തേടുന്നു

കാലം കഴിഞ്ഞങ്ങു ജീവിത സായാഹ്ന
വിശ്രമക്ഷേത്രത്തില്‍ നാമം ജപിക്കവേ
കാണുമോ നീയും മമാര്‍ദ്ധാംശമായ് സഖീ
ജീവന്‍റെ ജീവനാം പ്രേയസീ ചാരെ നീ

© ജയകൃഷ്ണന്‍ കാവാലം

Saturday, January 24, 2009

മോചനഗീതം

കാമക്കെടുതിയിലുലഞ്ഞ മനസ്സില്‍
മോഹമിരമ്പുമ്പോള്‍
തത്വം കൊണ്ടു ശമിക്കുവതാമോ
മണ്ണിലെ ദുഃഖങ്ങള്‍

നിറഞ്ഞ കണ്ണുകള്‍ പുഴകള്‍ തീര്‍ത്തി-
ട്ടിടിഞ്ഞ തീരവുമായ്
നനഞ്ഞ കവിളിന്‍ കണ്ണീര്‍ക്കവിതക-
ളുരുകിപ്പാടുമ്പോള്‍
തടുത്തിടാമോ കരളിന്‍ വ്യഥകളെ-
യൊരുപിടി സ്നേഹത്തിന്‍,
വിടര്‍ന്നു വിലസും അനുപമ സുന്ദര
വാടാമലരാലെ?

കഴിഞ്ഞ കാലം വ്യഥകള്‍ നിരത്തി
ഇരവുകള്‍ പകലാക്കെ,
കൊഴിഞ്ഞ പൂവും മധുകരനായി
മദഭരയായ് നില്‍ക്കേ
ശമിപ്പതാമോ മണ്ണില്‍ കാമം
പകര്‍ന്ന വേദനകള്‍
ഉദിച്ചിടാമോ പുതിയൊരുഷസ്സിന്‍
പൊന്‍ കതിരൊളിവെട്ടം?

കൊതിച്ചിടുന്നൂ ഇനിയൊരുഷസ്സിന്‍
മോചനഗീതിക്കായ്
വിടര്‍ന്നിടട്ടേ രജനികള്‍ തോറും
പ്രതീക്ഷ തന്‍ താരം
ഉണര്‍ന്നിടട്ടേ രാഷ്ട്രം മന്നില്‍
മഹത്വമോടെന്നും
ജ്വലിച്ചിടട്ടേ പാവനമാകും
കെടാവിളക്കായി...

© ജയകൃഷ്ണന്‍ കാവാലം

Monday, January 05, 2009

റോഷിണി (ഭാഗം ഒന്ന്)










എന്നുമെന്‍റെ കിനാവിന്‍റെ നിലാവായി മാറിയോളേ
ഇന്നു നിന്‍റെ ഗാഥയാലെന്‍ തന്ത്രിയുണരട്ടെ
റോഷിണീ ഞാനോര്‍ത്തിടുന്നെന്‍ രാഗമുണരും സന്ധ്യകളില്‍
രാസലീലാ വിവശയാം നിന്‍റെ സാന്നിദ്ധ്യം

പ്രേമഗീതാമൃതം തൂവും നിന്നധര സുമം രാഗ-
മന്ത്ര മധുരം വിളമ്പിയ രാഗവായ്പോടേ
അന്നുഷസ്സിന്നൊളി ചൂടി വശ്യമന്ദസ്മിതം തൂകി
തങ്കവിഗ്രഹ ശോഭയോടെന്‍ മുന്‍പില്‍ വന്നു നീ

കണ്ടതില്ലെന്‍ കണ്ണിനാലെ, മിണ്ടിയില്ലെന്നധരങ്ങള്‍
കണ്ടതേതോ ദിവ്യലോകം അന്തരാത്മാവില്‍
കേട്ടതേതോ ദിവ്യ രാഗം, വന്നതേതോ ദിവ്യ ഗന്ധം
തന്നു നീയെന്‍ പ്രാണനില്‍ നിന്‍ ദിവ്യമാം രാഗം

റോഷിണീ നിന്നാസ്യ വര്‍ണ്ണം തീര്‍ത്തിടുന്നു ചിത്രഭാവം
നിന്നിടുന്നു മൂഢനിവനിന്നര്‍ത്ഥമറിയാതെ
എന്തിനെന്നും കരയുന്നു എന്തിനായി തിരയുന്നു
എങ്ങു നിന്നോ വന്നണഞ്ഞ ചെമ്പനീര്‍പ്പൂവേ

മിഴി രണ്ടും നിറഞ്ഞ നിന്‍ നിലാവൊത്ത മുഖം കാണ്‍കേ
ഇടറുന്നെന്‍ വാക്കുകള്‍ തന്‍ തലോടല്‍ പോലും
നിറഞ്ഞ നിന്‍ കണ്ണുകളില്‍ പൊഴിയുന്ന മുത്തു വാരി
ചൊരിഞ്ഞു നീയെന്‍റെയുള്ളില്‍ അഗ്നിവര്‍ഷങ്ങള്‍

പിടയുന്നു പിടി വിട്ടങ്ങുലയുന്നു മനം നിന്‍റെ
വ്യഥയാലെ നനഞ്ഞ കണ്‍പീലി കാണുമ്പോള്‍
റോഷിണീ തവ മുഖാഭരണമാമീ കണ്ണുകളില്‍
ഇനിയെന്തേ വിഷാദത്തിന്‍ കണ്ണുനീരോട്ടം

ഇളവെയില്‍ ചാഞ്ഞു നിന്നി ട്ടൊളിഞ്ഞു നോക്കിടും പച്ച-
പ്പുതപ്പാലെ മൂടി നിന്നെ തഴുകിടുമ്പോള്‍
പടരുന്നാ മുഖം തന്നിലുണരുന്ന വശ്യഭാവം
കുളിര്‍ കോരി, കുളിര്‍ കോരി നിന്നിടുന്നു ഞാന്‍

മൃദുല ഭാഷണമോ നിന്‍ ചകിതമാം കണ്ണുകളോ
ഭരത മാനസ പുത്രീ മയക്കിയെന്നെ
സുപ്രഭാതം സുപ്രഭയാല്‍ ജ്വലിപ്പിച്ച രവി ശോഭ
സ്വപ്നമായ് നിന്‍ കണ്ണുകളില്‍ തിളങ്ങി നിന്നു

സഖീ നീയാം സുപ്രഭാതം സ്വഛമാമെന്‍ ഹൃദയത്തില്‍
തീര്‍ത്ത കണ്ണീരലയില്‍ ഞാന്‍ മുങ്ങി നിവരുമ്പോള്‍
മന്നിലെങ്ങും നഭസ്സിലും സുന്ദരമാം സ്വപ്നമേ നിന്‍
മന്ദഹാസം മധുമാരി ചൊരിഞ്ഞിടുമ്പോള്‍

കാമദാഹാദികളില്ല, മോഹമില്ലെന്‍ മനസ്സില്‍ നീ
കാമിനിയായ് ഗാഢമെന്നെപുണരുമ്പൊഴും
മാറിലെന്നും ചേര്‍ന്നു നിന്നിട്ടാര്‍ദ്രയായ് നീ മൊഴിയുമ്പോള്‍
ഞാനലിഞ്ഞലിഞ്ഞു മധുവായ് നിന്നില്‍ നിറയുന്നു

ആശ്രമപ്പൂവേ നിലാവേ ആശയേകും തേന്‍ കനിയേ
ആരു നീ നിലാവില്‍ വിരിയും അഞ്ചിതള്‍പ്പൂവേ
എന്നുദിച്ച നിലാവു നീ എന്നു വന്ന വസന്തം നീ
എന്നിലെങ്ങു നിന്നുണര്‍ന്ന പ്രേമഗീതം നീ

നിഴലായി, നിലാവായി മണമായെന്‍ മനസ്സില്‍ നീ
മധുമയ സ്വപ്നമായി നിറഞ്ഞു നില്‍ക്കേ
മലര്‍വാടിയൊന്നിലെന്നും പാട്ടു പാടാനണയുന്ന
രാക്കിളി പോലിവനും നിന്‍ ഗാഥ പാടുന്നു

ഒഴുകുന്നു നമ്മളൊന്നായ് പൊഴിയുന്നു പ്രേമവര്‍ഷം
ലയിക്കുന്നു ഭൂമി സര്‍വ്വം നമ്മളില്‍ തന്നെ


റോഷിണി അവസാനഭാഗം ഇവിടെ



© ജയകൃഷ്ണന്‍ കാവാലം