Wednesday, June 10, 2009

ലോകങ്ങള്‍... എന്‍റെയും, നിന്‍റെയും...

മനസ്സു ശൂന്യമാകുന്ന വേളകളിലെല്ലാം
ഞാന്‍ നിന്നെക്കുറിച്ചോര്‍ത്തുകൊണ്ടിരിക്കുന്നു
എന്‍റെ മനസ്സില്‍ ശൂന്യത തീര്‍ത്ത
നിന്നെക്കുറിച്ചു മാത്രം
പക്ഷേ ആ ഓര്‍മ്മ ഇന്നെന്‍റെ മനസ്സിന് നിറവാണ്
ആ നിറവില്‍ തിരിച്ചറിവിന്‍റെ പ്രകാശമുണ്ട്
ചിതാഗ്നിയുടെ ജ്വലനപ്രകാശം!
ഇവിടെ ഇന്നെനിക്കു ചുറ്റും ഇപ്പൊഴും ഒരു ലോകം!
നമ്മുടേതല്ലാത്ത ലോകം
എന്‍റെയും നിന്‍റെയും ലോകങ്ങള്‍ തമ്മില്‍
ഇന്നെത്രയോ അകലം ഞാന്‍ കാണുന്നു
അന്ന്‌...
കേവലം ഒരു തേങ്ങലായ് നീ നടന്നെത്തിയ
ആ അകലത്തിനിന്നെന്തൊരകലം!
ഇവിടെയിന്ന് നിനക്കും എനിക്കുമുള്ളതു പോലെ
എത്രയോ പേര്‍ക്കെത്രയോ ലോകങ്ങള്‍
ഇവിടെ സൂര്യനുദിക്കുന്ന ലോകം എത്രയുണ്ട്‌?
ഇവിടെ കിളികള്‍ പാടുകയും,
പൂക്കള്‍ ചിരിക്കുകയും ചെയ്യുന്ന,
മനസ്സുകള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ലോകമെത്ര?
കനവുകളില്‍ കരിവളകള്‍ കിലുങ്ങുന്ന ലോകമെത്ര?
സ്നേഹക്കടലുള്ള ലോകമുണ്ടോ?
പരസ്പരം കരുതിവയ്ക്കാന്‍ ഹൃദയമുണ്ടോ?

© ജയകൃഷ്ണന്‍ കാവാലം

19 comments:

ശ്രീഇടമൺ said...

വരികള്‍ ഹൃദ്യം...
ആശംസകള്‍...*

ഞാന്‍ ആചാര്യന്‍ said...

"കേവലം ഒരു തേങ്ങലായ്...അകലത്തിന്നിന്നെന്തകലം"
"..പരസ്പരം കരുതിവെയ്ക്കാന്‍ ഹൃദയമുണ്ടോ?"

പദങ്ങള്‍ സംസാരിക്കുന്നു, ജയാ..

ramanika said...

എന്റെയും നിന്റെയും ലോകങ്ങള്‍ തമ്മില്‍ എന്തകലം
എവിടെ എത്രയോ പേര്‍ക്ക് എത്രയോ ലോകങ്ങള്‍
സ്നേഹ കടലുള്ള ലോകമുണ്ടോ
ഇങ്ങനെ ഉള്ള വരികള്‍ ശരിക്കും മനസ്സില്‍ കൊണ്ട്
really great work!

Junaiths said...

കൊള്ളാം,ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

അതി വാചാലത.....വയന ഒരു ആത്മപീഠയാക്കുന്നു. ജയന്‍ ചേട്ടന്‍റേ മറ്റു കവിതകളുടെ കാവ്യ ഗുണം ഇതിനു തീരെയില്ല....ചേട്ടന്‍റേ ഹൃദയ വികാരങ്ങള്‍ കവിതയിലൂടെ, തികവുറ്റ ആഖ്യാനത്തിലൂടെ ഇങ്ങോട്ടു പോരട്ടെ...

പ്രണയവും പ്രണയഭംഗങ്ങളും.....

അങ്ങിനെ അങ്ങിനെ ഒരുപാടൊരുപാട്‌...... കാത്തിരിക്കുന്നു :):):)

കാപ്പിലാന്‍ said...

ജയന്റെ മറ്റു കവിതകളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു ഈ കവിത . എങ്കിലും നന്നായി .ഓര്‍മ്മകളില്‍ ജീവിക്കുന്ന കവി .

കാവാലം ജയകൃഷ്ണന്‍ said...

ശ്രീ ഇടമണ്‍, ആചാര്യന്‍, ramaniga, junaith: സന്ദര്‍ശനത്തിനു നന്ദി അറിയിക്കട്ടെ.

സന്തോഷ് പല്ലശ്ശന: വെറുതേ അങ്ങെഴുതിയതാണിത്. പ്രണയവും, പ്രണയഭംഗവുമൊന്നും എന്‍റേതല്ല. കുറവുകള്‍ നികത്താന്‍ തീര്‍ച്ചയായും ശ്രമിക്കാം. (ചേട്ടന്‍!!! ഞാന്‍ ശരിക്കും ചേട്ടനാണോ? വയസ്സ് (മധുര) ഇരുപത്തിയേഴായിട്ടേയുള്ളൂ)

കാപ്പിലാന്‍: ‘ഓര്‍മ്മകളില്‍ ജീവിക്കുന്ന കവി’ ആള്‍ക്കാര്‍ കണ്ടാല്‍ തെറ്റിദ്ധരിക്കും ചേട്ടാ. ഈ വരികളും എന്‍റെ ജീവിതവും, ഓര്‍മ്മകളുമായി യാതൊരുവിധ ബന്ധവുമില്ല. സത്യം സത്യം സത്യം!

ഹന്‍ല്ലലത്ത് Hanllalath said...

..ആശംസകള്‍..

ജിജ സുബ്രഹ്മണ്യൻ said...

മാധുര്യമുള്ള കവിത.നന്നായിട്ടുണ്ട് ജയൻ

പാവപ്പെട്ടവൻ said...

ഇതും മനോഹരം തന്നെ

girishvarma balussery... said...

ആശംസകള്‍ ... വരികള്‍ക്ക്

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല വരികള്‍..
ആശംസകള്‍..


(...പരസ്പരം കരുതിവയ്ക്കാന്‍ കൃദയമുണ്ടോ?
കൃദയം? അച്ചടി പിശാചാണോ?

അപരിചിത said...

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രിയ കാവാലം,
ഈ കവിത വായിച്ചപ്പോള്‍, ഈ കവിതയിലെ വരികള്‍ ഞാന്‍ പല‍പ്പോഴും എന്നോടുതന്നെ ചോദിച്ചതാണ്!ഉത്തരം കിട്ടാതെ വന്നപ്പോള്‍ പിന്നെ ചോദിക്കല്‍ നിറുത്തിയതാണ്.ഇതിലെ പല വരികളിലെയുമര്‍ത്ഥങ്ങള്‍ എന്റെ പല കവിതകളിലും കാണാം.
മുന്‍പ് എഴുതിയ മറ്റെല്ലാ കവിതകളെപ്പോലെ ഈ കവിതയും നന്നായിരിക്കുന്നു

jayanEvoor said...

ജയകൃഷ്ണന്‍....

വരികള്‍ ഇഷ്ടപ്പെട്ടു....

എത്രയെത്ര സൂര്യന്മാര്‍...

എത്രയെത്ര ഭൂമികള്‍!

ആര്‍ക്കറിയാം!

jayanEvoor said...

ജയകൃഷ്ണന്‍....

വരികള്‍ ഇഷ്ടപ്പെട്ടു....

എത്രയെത്ര സൂര്യന്മാര്‍...

എത്രയെത്ര ഭൂമികള്‍!

ആര്‍ക്കറിയാം!

കാവാലം ജയകൃഷ്ണന്‍ said...

hAnLLaLaTh, കാന്താരിക്കുട്ടി, പാവപ്പെട്ടവന്‍, ഗിരീഷ് വര്‍മ്മ ബാലുശ്ശേരി: എല്ലാവര്‍ക്കും സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്: അച്ചടിപ്പിശാച് തന്നെയാണ്. കണ്ടില്ലായിരുന്നു. ചൂണ്ടിക്കാണിച്ചതിന് നന്ദി അറിയിക്കുന്നു. തിരുത്തിയിട്ടുണ്ട്‌.

അപരിചിത: പരിചിതമായ ഈ മൌനത്തിന് നന്ദി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍: ബൂലോകത്തിലേക്ക് വീണ്ടും സ്വാഗതം. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് സഗീര്‍ നിശ്വാസങ്ങളും, കവിതകളുമായി പുറത്തേക്കു വരുന്നത്. സന്ദര്‍ശനത്തിന് നന്ദി

jayanEvoor: സ്വാഗതം. ശരിയാണ് ഒരു പക്ഷേ ലോക ജനസംഖ്യയോളം വരും ലോകങ്ങളും. സ്വയം സൃഷ്ടിച്ചെടുക്കുന്ന ഏകാന്തതയുടെ ലോകങ്ങള്‍.

സന്ദര്‍ശിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു.

കാവാലം ജയകൃഷ്ണന്‍ said...

ഇപ്പോള്‍ - മറുമൊഴികള്‍ വഴി ഇവിടെ വന്ന്-അനോണിമസ് ആയി ഇവിടെ വന്നു കമന്‍റിട്ട ഒരു സ്വസ്ഥബുദ്ധിയില്ലാത്തവന്‍റെ രണ്ടു കമന്‍റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മാന്ദ്യകാലമായതിനാല്‍ കക്ഷിയുടെ ‘ബിസിനസ്’ അത്ര ഉഷാറില്ലാതെ പോകുന്നതു കൊണ്ടാകാം ഇത്തരം തോന്നലുകള്‍ തോന്നുന്നത്. ‘മാന്യന്‍‘ എന്ന പേരും, ഭാവവും, സ്വയം തോന്നലുമുള്ള താങ്കളെ തല്‍ക്കാലം ഞാന്‍ ഉപദ്രവിക്കുന്നില്ല. എന്നിരുന്നാലും താങ്കളുടെ ബഹുമാനപ്പെട്ട ചില വസ്തുക്കളും വസ്തുതകളും ദുബായ് പോലീസിന്‍റെയും, കേരളാ പോലീസിന്‍റെയും സൈബര്‍ ഡിവിഷന്‍ വെബ്സൈറ്റില്‍ വെറുതേ ഒന്നു ഇട്ടിട്ടുണ്ട്.കമന്‍റ് എന്‍റെ മെയില്‍ ബോക്സിലും ഇരിക്കട്ടെ. നാളെ ഒരാവശ്യം വരുമ്പോള്‍ രണ്ടും പ്രയോജനപ്പെടുമല്ലോ. എങ്ങനെ?
ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതല്ലേ ചേട്ടാ തലയും വാലും ഇല്ലാത്തവന്മാര്‍ക്കു കയറി നിരങ്ങാനുള്ള സ്ഥലമല്ല ഇതെന്ന്‌?

ശ്രീ said...

നല്ല വരികള്‍. മാഷെ