Sunday, August 08, 2010

ശശികല

പാര്‍വ്വണക്കുളിര്‍ ചൂടി മധുരമായ്
വാനവീഥിയില്‍ വന്ന ശശികലേ...
സൂര്യകാന്തിപോല്‍ കാന്തിയോലും മുഖം
കാണുവാന്‍ വന്ന സൂര്യനാവട്ടെ ഞാന്‍

പാരകസ്മേരഭംഗിയോലുന്ന നിന്‍
പാംസുചന്ദനാലംകൃത ശ്രീയെഴും
ആനനത്തിന്‍ പ്രകാശമായ് മാറുവാന്‍
വാനവീഥിയില്‍ വന്നുദിക്കട്ടെ ഞാന്‍

തേന്‍ കണത്തില്‍ കവിതയും ചന്ദന-
ഗന്ധവും ചേര്‍ന്ന നിന്‍റെ മനോജ്ഞമാം
സ്നേഹഭാഷണ ഗാനത്തിലീറതന്‍
ഈണമായ് ഞാനലിഞ്ഞു ചേരട്ടെ

ശുദ്ധസുന്ദരസങ്കല്‍‍പ്പ ധാരയാല്‍
ഉജ്ജ്വലം നിന്‍റെ മാനസം കാണവേ
വിശ്വപ്രേമാര്‍ത്ഥസാരം നിരന്തരം
വിസ്മയിപ്പിപ്പതെന്‍ മനോമണ്ഡലം

ദുര്‍ഘടം, ഘോര ദുഃഖമീജീവിത
കഷ്ടകാണ്ഡം കഴിക്കുവാനെങ്കിലും,
കൂട്ടു പോരുകില്‍ ചേര്‍ത്തിടാം മാമക
ശിഷ്ടയാത്രയില്‍ സ്നേഹം പകര്‍ന്നിടാം

വാനവില്ലൊളി തോല്‍ക്കുന്ന വര്‍ണ്ണങ്ങള്‍
പൂ വിടര്‍ത്തുന്ന താവകാത്മാവിലെ
ദാരുശില്പമായെങ്കിലും മാറുവാന്‍
ആശയുണ്ടെനിക്കേറ്റം ശശികലേ...

പേടമാന്‍ മിഴിപ്പൂവില്‍ നിരന്തരം
സ്വപ്നമായ് ഞാനലിഞ്ഞു ചേര്‍ന്നോട്ടേ
ചേര്‍ത്തു വയ്ക്കട്ടെ നിന്നെയെന്‍ പ്രാണന്‍റെ
പ്രാണനൊപ്പം നിരന്തരം കാവ്യമേ...

© 
കാവാലം ജയകൃഷ്ണന്‍ 

No comments: