Monday, November 23, 2015

മങ്കൊമ്പിലമ്മ

ചെന്തീ വർണ്ണമോലും -നിന്റെ
ചെന്താമരനയനങ്ങൾ
ചെമ്മേ കണ്ടു വണങ്ങാൻ -എന്റെ
മങ്കൊമ്പിലമ്മേ ഭജിപ്പൂ

മണ്ണിൽ രക്ഷ ചെയ്യും നിൻ
ദിവ്യനാന്ദകമേന്തുന്ന കൈകൾ
എന്നും കാവലായ് നിൽപ്പൂ
ഇവനെന്തിന്നു വേറെ സൗഭാഗ്യം

കയ്യുടയാടയും ചുറ്റി -രക്ത
ബീജന്റെയാശിരസ്സേന്തി
നർത്തനം ചെയ്യുമെന്നമ്മേ
ലോക രക്ഷചെയ്യേണമേ നിത്യം

കണ്ഠഹാരങ്ങളായ് ഘോര -ദൈത്യ
വൃന്ദങ്ങൾ തൻ തലയോട്ടി
ദുഷ്ടവൃന്ദം ഭയക്കുന്ന -രൂപ
മെന്നുമിവന്നു സൗഭാഗ്യം

ഭസ്മം വരഞ്ഞ ഫാലത്തിൽ
വർണ്ണവിസ്മയം തീർക്കും വസൂരി,
മുക്കണ്ണുമെമെന്നെന്നും -ധ്യാന
വിസ്മയം തീർക്കുന്ന രൂപം

കാളീ മനോഹരി നീയേ
മണ്ണിനാധാരമാകും പ്രകൃതി
വിശ്വമെല്ലാം ഭരിച്ചീടും -എന്റെ
വിശ്വനാഥന്റെ മകളേ

ദാരികനെ വധിപ്പാനായ് -ഘോര
വേതാളകണ്ഠത്തിലേറി
വൻഗിരിശൃംഗങ്ങൾ താണ്ടി
എന്റെയമ്മയണഞ്ഞ മുഹൂർത്തം

എന്നുമെൻ ധ്യാനത്തിലുണ്ടേ
നീചരെന്നും ഭയക്കുമാ രൂപം
ശിഷ്ടർക്കു മോദം നിറയ്ക്കും
ചാരുമംഗളശ്രീകരവേഷം

ചെങ്കുരുതി നിണം വാരി -തിങ്ങു
മാമോദമോടെ സേവിച്ചും
വിങ്ങും മനസ്സിന്റെ താപം
ദിവ്യമന്ദസ്മിതത്താൽ വേവിച്ചും

കണ്ണുനീരിൽ നിന്റെ ഖഡ്ഗ -ദ്യുതി
തീർക്കുന്ന വർണ്ണവിന്യാസം
സങ്കടക്കണ്ണീരു മായ്ക്കും -നിത്യ
സാന്ത്വനം നൽകിപ്പുലർത്തും

മങ്കൊമ്പിലമ്മേ തൊഴുന്നേൻ
എന്റെയുള്ളിൽ നിറയുന്ന സത്തേ
ജന്മദുഃഖങ്ങൾക്കു മീതേ -വന്നു
തേൻ മഴ തൂകും പൊരുളേ...

© കാവാലം ജയകൃഷ്ണൻ

No comments: