Saturday, June 20, 2009

എന്‍റെ മുറി

എന്‍റെ പ്രിയയാമീയറയില്‍ ഞാന്‍ നിത്യവും
ഏകനായ് വിശ്രമിക്കും
നിഴലുകള്‍ നല്‍കുന്ന ചുംബനപ്പൂക്കള്‍ തന്‍
നിര്‍വൃതിയാസ്വദിക്കും
പരിഭവക്കൊഞ്ചലും കവിതയും കേള്‍ക്കുവാന്‍
ജനലുകള്‍ കാതോര്‍ത്തു കാത്തിരിക്കും
അവ പ്രകൃതിതന്നധരത്തില്‍ കൈകള്‍ മൂടും

നിശ്വാസമെന്നാത്മരാഗവും പേറിയെന്‍
നിശയുടെ മൂകത ധന്യമാക്കും

നിഴല്‍ സഖി,യവളുടെ വടിവുകളാലെന്നില്‍
രതിസ്വപ്നമൊന്നു പകര്‍ന്നു നല്‍കും
ചന്ദ്രിക ചാരത്തണഞ്ഞതു പോലൊരു
പുഞ്ചിരിയെന്നില്‍ പകര്‍ന്നു നല്‍കും
ഞാനെന്നിലെയെന്നില്‍ അലിഞ്ഞു ചേരും

പകലുകള്‍ പാടുന്ന പാട്ടുകളല്ലാതെ
രാത്രിയൊരീണം കരുതി വയ്ക്കും
ആ രാഗമൊരു രാഗമാലികയായ് മാറി
മമജീവഗാഥയായ് ഭൂമി പാടും
എന്‍റെ പൂക്കൈതയാറുമതേറ്റു പാടും...

© ജയകൃഷ്ണന്‍ കാവാലം

Wednesday, June 10, 2009

ലോകങ്ങള്‍... എന്‍റെയും, നിന്‍റെയും...

മനസ്സു ശൂന്യമാകുന്ന വേളകളിലെല്ലാം
ഞാന്‍ നിന്നെക്കുറിച്ചോര്‍ത്തുകൊണ്ടിരിക്കുന്നു
എന്‍റെ മനസ്സില്‍ ശൂന്യത തീര്‍ത്ത
നിന്നെക്കുറിച്ചു മാത്രം
പക്ഷേ ആ ഓര്‍മ്മ ഇന്നെന്‍റെ മനസ്സിന് നിറവാണ്
ആ നിറവില്‍ തിരിച്ചറിവിന്‍റെ പ്രകാശമുണ്ട്
ചിതാഗ്നിയുടെ ജ്വലനപ്രകാശം!
ഇവിടെ ഇന്നെനിക്കു ചുറ്റും ഇപ്പൊഴും ഒരു ലോകം!
നമ്മുടേതല്ലാത്ത ലോകം
എന്‍റെയും നിന്‍റെയും ലോകങ്ങള്‍ തമ്മില്‍
ഇന്നെത്രയോ അകലം ഞാന്‍ കാണുന്നു
അന്ന്‌...
കേവലം ഒരു തേങ്ങലായ് നീ നടന്നെത്തിയ
ആ അകലത്തിനിന്നെന്തൊരകലം!
ഇവിടെയിന്ന് നിനക്കും എനിക്കുമുള്ളതു പോലെ
എത്രയോ പേര്‍ക്കെത്രയോ ലോകങ്ങള്‍
ഇവിടെ സൂര്യനുദിക്കുന്ന ലോകം എത്രയുണ്ട്‌?
ഇവിടെ കിളികള്‍ പാടുകയും,
പൂക്കള്‍ ചിരിക്കുകയും ചെയ്യുന്ന,
മനസ്സുകള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ലോകമെത്ര?
കനവുകളില്‍ കരിവളകള്‍ കിലുങ്ങുന്ന ലോകമെത്ര?
സ്നേഹക്കടലുള്ള ലോകമുണ്ടോ?
പരസ്പരം കരുതിവയ്ക്കാന്‍ ഹൃദയമുണ്ടോ?

© ജയകൃഷ്ണന്‍ കാവാലം

Sunday, June 07, 2009

കിളിപ്പാട്ട്*

ഒരു കിളി കരഞ്ഞു
ഒരു കിളി ചിലച്ചു
ഒരു കിളി പാടി

ഒരു കിളി കരഞ്ഞതും മറു കിളി ചിലച്ചതും
മറ്റേക്കിളി പാടിയതും പണ്ഡിതര്‍ കേട്ടു
അവരതിന്നൊരു കഥ മെനഞ്ഞു
‘ത്രിഗുണ’മെന്നൊരു പേര്‍ കൊടുത്തു
തത്വ,ശാസ്ത്രാര്‍ത്ഥങ്ങളേകി നിത്യവും പാടി

മൂന്നു പേരും ചേര്‍ന്നുരച്ചതിനര്‍ത്ഥമുണ്ടായി
ആ അര്‍ത്ഥം തത്വമായ്, വിശ്വാസമായ്
ആചാരമായ് നാമമായ് ഗീതമായ്
കിളികള്‍ സം‍പൂജ്യരായ്
കിളിവാക്കില്‍ കവിതയുണ്ടായ്
കിളിക്കൊഞ്ചല്‍ ഹൃദ്യവുമായ്

മൂന്നു തത്വം, മൂന്നു സ്വത്വം
മൂന്നവസ്ഥയിങ്ങനെ
മൂന്നു മുന്നൂറായിരം ശ്രുതി-
യവയിലുണ്ടായി

മൂന്നവസ്ഥാവിശേഷങ്ങള്‍!
മൂന്നു ലോകം!, മൂന്നു ഗുണം!
മുക്കിളികളെന്തറിഞ്ഞു മൂഢസാമ്രാജ്യം!

*കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യമില്ല. (ഇതാണോ കവിത എന്നു പോലും...)

© ജയകൃഷ്ണന്‍ കാവാലം

Monday, June 01, 2009

നീ

നീയെന്തിനെന്നെ വീണ്ടുമുണര്‍ത്തി
കണ്ണില്‍ പ്രതീക്ഷതന്‍ പൂക്കള്‍ വിടര്‍ത്തി
കല്ലോലവീചികള്‍ ഗീതം പൊഴിക്കും
കാവാലമാറിന്‍റെ തീരത്തു നിര്‍ത്തി

കാമിനീ ഹേ പ്രിയ രാഗമേ നീയെന്തെന്‍
കൂരിരുള്‍ പാതയില്‍ ദീപമായ് മിന്നി
ഹൃത്തില്‍ വിഷാദഗ്നിജ്വാലകള്‍ നീളവേ
നീയെന്തിനെന്നില്‍ കിനാക്കളായ് മാറി

നീയെന്തിനെന്നുമെന്‍ സ്വപ്നസഞ്ചാരത്തില്‍
സ്നേഹം പൊഴിക്കും പ്രകാശമായ് മാറി
അറിയില്ലയിന്നും ഇതജ്ഞാത സത്യം
ഇതവനി തന്‍ സ്വന്തമാം മിഥ്യതന്‍ സത്യം
ഇതിവനുടെ നെഞ്ചിലെ ജീവന്‍റെ സ്വത്വം

© ജയകൃഷ്ണന്‍ കാവാലം