Wednesday, December 31, 2008

താണ്ഡവസ്തുതി









മൃദംഗ,ശംഖ നാദവും ഉയര്‍ന്ന ഭേരി വാദ്യവും 
സുരേശ നൃ്ത്ത ഭംഗിയും മനോഹരം മനോഹരം 
ഉലഞ്ഞുടഞ്ഞ വല്ക്കലം, ജടാവൃതം, ശശി ധര- 
ശ്ശിരശ്ചലന താളവും മനോഹരം മനോഹരം 

അഷ്ടശത്രുജിത്ഭവാനനന്ത ശോഭയാര്‍ന്നൊരീ 
വിലാസ നൃ്ത്ത ഭംഗി ഹാ മനോഹരം മനോഹരം 
ഉണര്‍ന്ന താള ഭംഗിയില്‍ ഇളകിടുന്ന വാസുകീ 
ഫണങ്ങളും മനോഹരം, ഭവാന്‍റെ ദിവ്യ താണ്ഡവം !

ശിവം ശിവം ജപിച്ചു ശൈവ പൂജ ചെയ്തു ശൈലവും 
മതി മറന്നു ദേവനെ സ്തുതിച്ചു ഭൂത വൃന്ദവും 
അഴിഞ്ഞുലഞ്ഞ കേശഭാരശോഭയാര്‍ന്നു ദേവിയും 
ത്ധകത്ധകാരവം നിറഞ്ഞ ഗഗനവും മനോഹരം 

വിരിഞ്ഞ മാറിലങ്ങുമിങ്ങിളകിടും രുദ്രാക്ഷവും 
അണിഞ്ഞിടും വിഭൂതിയും ദ്രുത പദചലനവും 
ഉണര്‍ന്ന ശൈവകീര്‍ത്തനം നിറഞ്ഞൊരന്തരീക്ഷവും 
നമോനമഃശിവായ ശങ്കരാ നമോ നമഃ വിഭോ 

പ്രപഞ്ച ശക്തിയൊന്നു ചേര്‍ന്നു ബിന്ദുവായ് വിളങ്ങിടും 
മഹേശ്വരീ തിലകവും മനോഹരം മനോഹരം 
മന്ദമായ് പരന്ന കാറ്റിലിളകിടുന്ന വല്ലി പോ- 
ലിളകിടും കരങ്ങളും മനോഹരം മനോഹരം 

ലയങ്കരന്‍റെ താളവീചിയില്‍ മറന്നിളകുമീ 
ഝിലും ഝിലും കിലുങ്ങിടുന്നൊരാഭരണ ഭംഗിയും 
നഭസ്സിലെങ്ങുമുണ്മയായ് പരന്നിടുന്ന ശോഭയും 
നമോ നമഃശിവായ ശങ്കരാ ഭവാന്‍റെ താണ്ഡവം ! 

പരന്നിടുന്നൊരഷ്ടഗന്ധ ധൂപവും, പ്രജാപതേ 
ഭവാന്‍റെ ദിവ്യ ശൂലവും, ഢമരുവും മനോഹരം 
മനോഹരം, മനോഹരം മമ മനസ്സരസ്സിലെ 
സഹസ്രപദ്മമണ്ഡപേ ഭവാന്‍റെ ദിവ്യ താണ്ഡവം !

© ജയകൃഷ്ണന്‍ കാവാലം

Sunday, December 14, 2008

യാത്രാമൊഴി

ഇനിയും വസന്തങ്ങള്‍ വരുമായിരിക്കാം പക്ഷേ
ഇവനില്ല രാത്രി പകലിന്നത്രേ ശുഭദിനം
ഇമ്മിണിക്കാലം കൊണ്ടേ കൊഞ്ചലായ് കരച്ചിലായ്
ഇത്രയും സ്നേഹം തന്ന പൂവു നീ കൊഴിഞ്ഞപ്പോള്‍
ഇക്കഥ പേറുന്നെന്‍റെ ഹൃത്തിലെ പനിനീര്‍പ്പൂ
ഈ വ്യഥാ കിരണമേറ്റത്രയും വാടിപ്പോയി

അന്നിന്‍റെ രാവുകളിലെത്ര ഞാനുറങ്ങാതെ
അംഗനേ നിന്നെത്തന്നെ കാത്തുകാത്തിരുന്നല്ലോ
അപ്പൊഴും മനസ്സില്‍ നീ മന്ദസുസ്മേരം തൂകി
മഞ്ജുളഗാത്രീ വൃഥാ കൊഞ്ചിക്കൊണ്ടിരുന്നില്ലേ

കായലിന്‍ കുഞ്ഞോളങ്ങളീണത്തില്‍ പൊഴിക്കുമീ
പ്രേമഗീതത്തില്‍ പോലും നിന്‍ മുഖം തെളിയുമ്പോള്‍
കാര്‍കൊണ്ട മനസ്സില്‍ നീ പ്രേമമായ് പൊഴിയില്ലെ-
ന്നാകിലും വെറുതെ ഞാന്‍ കാത്തുകാത്തിരിക്കുന്നു

ഇനിയില്ല രാത്രി പകലോമനേ സമയമായ്
സാരഥിയെത്തീ ഞങ്ങള്‍ പോകയായ് ദൂരെ...ദൂരെ...

© ജയകൃഷ്ണന്‍ കാവാലം

Saturday, December 06, 2008

കാത്തിരിക്കുക...

കാത്തിരിക്കുക കണ്ണില്‍ കുളിരായ് നിറയുന്ന
സുഖമുണര്‍ത്തുന്ന കാഴ്ച കാണുവാന്‍
കാത്തിരിക്കുക നെഞ്ചിന്‍ വീര്‍പ്പുമുട്ടലുകളില്‍
കവിത ചേര്‍ക്കുന്ന ചിന്തകള്‍ക്കായി നീ

കാത്തിരിക്കുക മണ്ണില്‍ പ്രതീക്ഷ തന്‍
പുലരി പൂക്കുന്ന നാളുകള്‍ക്കായി നീ
കോര്‍ത്തു വയ്ക്കുക ദീര്‍ഘനിശ്വാസങ്ങള്‍
മാല്യമായന്നു നീ സ്വയം ചാര്‍ത്തുക

കാത്തിരിക്കുക മണ്ണിന്‍ ദീര്‍ഘവേദനകളാല്‍
കാലമെഴുതുന്ന കാവ്യമായീടുവാന്‍
ഓര്‍ത്തിരിക്കുക നിന്‍റെയുള്‍ക്കാമ്പിലെ
ശോകഗീതവും ചേര്‍ത്തുപാടുവാന്‍

കാത്തിരിക്കുക രാത്രികള്‍ തോറും നിന്‍
വേര്‍പ്പു തിങ്ങുന്ന വ്യര്‍ത്ഥസ്വപ്നങ്ങളെ
കാത്തിരിക്കുക ശിഥിലസ്വപ്നങ്ങളില്‍
ചിറകു ചേര്‍ക്കുന്ന മൂഢപ്രതീക്ഷയെ

കാത്തിരിക്കുക കാത്തിരിക്കണമെന്ന
വാക്കു ചൊല്ലിപ്പിരിഞ്ഞൊരാത്മാവിനെ
ചേര്‍ത്തു വയ്ക്കുക നെഞ്ചിലാ തേങ്ങലിന്‍
മാറ്റൊലിയുമാ കണ്ണീരിനുപ്പും

കാത്തിരിക്കുക കാത്തിരിക്കാന്‍ മാത്ര-
മെന്‍റെ ജീവനെന്നോതിയെന്‍ വാക്കിനെ
ഓര്‍ത്തെടുക്കുക ഇനിയുമാ വാക്കിന്‍റെ
കാത്തിരിപ്പെന്ന വ്യര്‍ത്ഥവിശ്വാസത്തെ

© ജയകൃഷ്ണന്‍ കാവാലം

Monday, December 01, 2008

കൃഷ്ണേ* ഞാനറിയുന്നു നിന്നെ... [സമര്‍പ്പണം: സുഗതകുമാരി ടീച്ചറിന്. ]

[അതുവരെ കേട്ടറിവു മാത്രമുണ്ടായിരുന്ന ‘കൃഷ്ണാ നീയെന്നെയറിയില്ല’ എന്ന കവിത മംഗ്ലീഷില്‍ ഇ-മെയില്‍ അയച്ചു തന്ന
സ്നേഹനിധിയായ സഹോദരി ശ്രീമതി ജ്യോതിബായ് പരിയാടത്തിന് സ്നേഹപൂര്‍വം നന്ദി അറിയിക്കുന്നു]

കൃഷ്ണേയറിയുന്നു നിന്നെ ഞാനെന്നുമെന്‍
ഹൃത്താലറിയുന്നു മുഗ്ധേ
മണ്‍കുടിലിന്‍ കോണിലാരാലുമറിയാതെ
മരുവുന്ന നിന്നെ ഞാനറിയും

ശബളമാം നിന്നാട ഞൊറികളിലിഴ ചേരും
നൂലിഴ പോലെ ഞാന്‍ നിന്നെ
പുണരുന്നു ഭക്തേ നിരാലംബയല്ല നീ
അരികത്തു തന്നെ ഞാനില്ലേ

അരയില്‍ കിലുങ്ങുന്ന കങ്കണ നാദമായ്
അനുദിനം കാംബോജി തീര്‍ത്തും,
അണിവിരല്‍ക്കൈകളാല്‍ കടയുന്ന വെണ്ണ തന്‍
മാസ്മര ഗന്ധം നുകര്‍ന്നും,
അരികത്തു നില്‍പ്പു ഞാന്‍ തോഴി നീയറിയാതെ
അനുരാഗിയാം നിന്‍റെ കൃഷ്ണന്‍

നിന്‍ കണ്ണിണകളില്‍ കാളിമ ചേര്‍ക്കുന്നൊ-
രഞ്ജനം തന്നെ ഞാനാകേ
അറിയുന്നുവോ സഖീയെന്തിനായെന്നെ നീ
ഇങ്ങോട്ടു വന്നു പാര്‍ക്കേണ്ടൂ...?

നിന്‍റെ പദനിസ്വനത്തിലും ഞാനില്ലേ?

കാളിന്ദി തന്‍ നേര്‍ത്ത കുഞ്ഞോളമായ് നിന്നില്‍
കുളിരിന്നനുഭൂതി തീര്‍ക്കേ,
കരളില്‍ കുളിര്‍കോരി, നിന്‍ കപോലങ്ങളില്‍
ജലകണമായ് ഞാനിരിപ്പൂ
നിന്‍റെയുടയാട പോലും ഞാനല്ലേ..?

അറിയുന്നു കൃഷ്ണേ ഞാന്‍ നിന്നെ...

കാടിന്‍റെ മൌനമായ്, കടമ്പിന്‍ സുഗന്ധമായ്
അനുഭൂതി തീര്‍ത്തു നീ നില്‍ക്കേ
അറിയാതെ പാടുന്നൊരെന്‍ വേണു പോലുമാ
മധുരത്താല്‍ മതിയേ മറക്കേ,
അണിയുന്ന സുന്ദരീ നിന്‍ മുഖം കാണുവാന്‍
കണ്ണാടിയായ് മാറി കണ്ണന്‍
നിന്‍റെയരിയ ചുണ്ടത്തെത്തിയമൃതമായ് മാറുവാന്‍
പാലായ് തിളച്ചതും കൃഷ്ണന്‍
വിടുവേല ചെയ്യുന്ന നേരത്തു നിന്നിലെ
വേര്‍പ്പായ് കിനിഞ്ഞതും കൃഷ്ണന്‍...

എന്നുമരുമയായ് നീ ചാര്‍ത്തുമാ മുടിക്കെട്ടിലെ
തുളസിയും ഞാന്‍ തന്നെയല്ലേ?
നിന്നെയറിയുന്നു നിന്‍റെയാം കണ്ണന്‍.

നിത്യ സൌന്ദര്യമേ നിന്‍ മനോവേണുവില്‍
ഹൃദ്രാഗമായ് ഞാന്‍ ലയിക്കേ
കണ്മണീ തേടുവതെന്തിനായെന്നെ നീ
അരികത്തു തന്നെ ഞാനില്ലേ...

നിന്‍റെ നിശ്വാസഗന്ധവും ഞാന്‍ തന്നെയല്ലേ...?

വളകലിലുണരുന്ന പ്രേമഗീതത്തിന്‍റെ
ശ്രുതിയായി മാറി ഞാന്‍ നിത്യം
നീയെന്നെ ചന്ദ്രികയായ് പുണര്‍ന്നില്ലേ...

നൃ്ത്തമാടിത്തളരുന്നതിന്‍ മുന്‍പേ
നര്‍ത്തകര്‍ വന്നെത്തുന്നതിന്‍ മുന്‍പേ
കാത്തു നിന്നെത്ര ഞാന്‍ വിരഹാര്‍ദ്ര വദനനായ്
ദൂരെ കടമ്പിന്‍റെ താഴെ...
അണയാതിരുന്നതു നീ തന്നെയല്ലേയെന്‍
അണിമാറില്‍ വനമാല ചാര്‍ത്താന്‍
അന്നുമറിഞ്ഞിരുന്നെന്‍ പ്രിയേ നിന്‍ ഹൃത്തി-
ലരുവിയായൊഴുകുന്ന പ്രേമം
തോഴി പറയാതെ തന്നെയറിഞ്ഞു ഞാന്‍ നിന്നിലെ
പ്രേമ ദുഃഖങ്ങള്‍ സമസ്തം
നിന്‍റെയുള്ളിലെ പ്രേമവും, താപവും ഞാനാകെ
മറ്റൊരാളെന്തിനു വേറേ...?

വള്ളിക്കുടിലിലെ പല്ലവങ്ങള്‍ പോലും
എല്ലാം മറന്നുറങ്ങുമ്പോള്‍
നീയുണര്‍ന്നെത്തുന്നതും കാത്തു കാത്തെത്ര
രാത്രികള്‍ ഞാന്‍ കാത്തു നിന്നു
ദുഃഖത്താലിരുളാര്‍ന്നൊരെന്‍ മുഖം കണ്ടാവാം
മലരുകള്‍ വിടരാന്‍ മടിച്ചു

അറിയുന്നു കൃഷ്ണേ ഞാന്‍ നിന്നെ...

നിന്നിലൊഴുകുന്നൊരാനന്ദ ബാഷ്പവും,
നീയെനിക്കര്‍ച്ചിച്ചൊരാത്മാവുമെല്ലാം
പണ്ടേക്കു പണ്ടേ നിന്‍ സൌമ്യസ്മിതത്താലെ
ഞാനാക്കി മാറ്റിയതല്ലേ?
നമ്മളൊന്നായി മാറിയതല്ലേ?

എന്നുമറിയുന്നു കൃഷ്ണേ ഞാന്‍ നിന്നെ...

ഗോകുലം മുഴുവന്‍ കരഞ്ഞപ്പൊഴും
തേരില്‍ മധുരക്കു പോകാനണഞ്ഞപ്പൊഴും
ആര്‍ദ്രഹൃദയത്തില്‍ നീമാത്രമായിരു-
ന്നതിനാലെ ഞാനും കരഞ്ഞു
നിന്നെ പിരിയുവാന്‍ വയ്യാതെ കേണൂ
ഒന്നുമേ മിണ്ടാതനങ്ങാതിരുന്ന നിന്‍
മൌനത്തിലാനെന്‍റെ ദുഃഖം
ആ നിത്യ പ്രേമത്തിലാണെന്‍റെ ഭക്തി

മൌനമായ് നിന്നോടു വിടവാങ്ങുവാനന്നു
നിന്‍ കുടില്‍ മുന്‍പില്‍ ഞാന്‍ വന്നെങ്കിലും
ഒട്ടു കാണാന്‍ കഴിഞ്ഞില്ലെനിക്കാ മുഖം
കണ്ണുനീര്‍ മറ തീര്‍ത്തു മുന്‍പില്‍
എന്‍റെ നയനാശ്രു നീയായൊഴുകി

എന്നിലീണമായ് മാറിയ നിന്‍റെ സ്വപ്നങ്ങളില്‍
വര്‍ണ്ണം പകര്‍ന്ന നിന്‍ കൃഷ്ണന്‍
അറിയാതെ പോകയോ കൃഷ്ണേ തവ സ്നേഹ
മധുരമാം ആത്മനൈവേദ്യം...?
എന്നുമറിയുന്നു നിന്നെ നിന്‍ കണ്ണന്‍...

*മഹാഭാരതത്തില്‍ പാഞ്ചാലിയെ ‘കൃഷ്ണ’ എന്നു പറയുന്നുണ്ട്‌. എന്നാല്‍ ഈ കവിതയിലെ കൃഷ്ണ ടീച്ചറിന്‍റെ കവിതയിലെ
ഗോപികയാണ്. ഒരേ പേരു തന്നെ ഒന്നിലധികം വ്യക്തികള്‍ക്ക് വരാമല്ലോ.

© ജയകൃഷ്ണന്‍ കാവാലം

Thursday, November 20, 2008

ചിരി

ചിരി
മുന്‍പില്‍ കാണുന്നതു പല്ലുകള്‍
വെളുവെളുത്ത, മുല്ലമൊട്ടു പോലുള്ള പല്ലുകള്‍
അതിനുള്ളില്‍ പോടുകള്‍
പോടിനുള്ളില്‍ ചിലപ്പോള്‍ കീടങ്ങളും
അതിനു പിന്നില്‍ ചുവന്ന നാവ്
രാജസഭാവത്തിനിതു പോരേ?
ഇനിയും പിന്നില്‍ ഇരുളടഞ്ഞ ഗര്‍ത്തം
കറുപ്പാര്‍ന്ന ഊടു വഴികള്‍
അയ്യയ്യോ...
ഒരു ചിരി കാണുമ്പോള്‍ പേടിയാവുന്നു

© ജയകൃഷ്ണന്‍ കാവാലം

Sunday, November 16, 2008

ഉറക്കത്തിലെ കൂട്ടുകാരി

അവന്‍റെ രാവുകളില്‍
അവളവനോടു ചേര്‍ന്നുറങ്ങുമായിരുന്നു
അവന്‍റെ സ്വപ്നങ്ങള്‍ അവളുടേതുമായിരുന്നു
അവന്‍റെ മാറിലെ ചൂടേറ്റ്, അവന്‍റെ ഗന്ധമേറ്റ്,
അവന്‍റെ പരിലാളനമേറ്റവള്‍
എന്നും അവനോടൊപ്പമുണ്ടായിരുന്നു
അവനോടൊപ്പമുള്ള നിദ്രകള്‍
അവള്‍ക്കെന്നും പ്രിയമുള്ളതായിരുന്നു
പുലരി വന്നവനെ ഉണര്‍ത്തുമ്പോള്‍
അവള്‍ക്കെന്നും പരിഭവമായിരുന്നു
അവള്‍ക്കു മനോഹരമായ കണ്ണുകളുണ്ടായിരുന്നു
ആ കണ്ണുകളില്‍ പ്രണയമുണ്ടായിരുന്നു
അവളുടെ ശരീരം മിനുസമുള്ളതായിരുന്നു
അവള്‍ക്കു വാലുണ്ടായിരുന്നു...
...
...
...
...
...
...
...
പൂച്ചക്കു പിന്നെ വാലില്ലാതിരിക്കുമോ?

© ജയകൃഷ്ണന്‍ കാവാലം

Thursday, November 13, 2008

കണ്മണീ നിനക്കായ്...

അങ്ങേ തൊടിയിലെ ചീരത്തളിര്‍പ്പിന്നും
നിന്‍ കവിളിന്‍ നിറമായിരുന്നു
തെക്കേ വരമ്പിലെ ചൂണ്ടപ്പനങ്കുല
നിന്‍ മുടി തന്നഴകേന്തി നിന്നു

പാടത്തു മേയുന്ന പൈക്കിടാവും
മധു ഗാനം പൊഴിക്കുന്ന കോകിലവും
നീണ്ട കാലില്‍ കലപില കിങ്ങിണിപ്പാട്ടുമായ്
തുള്ളി നടക്കുന്നൊരീ ചോലയും
നിന്‍റെ നാണത്തിലോമനേ അന്യമായീ
നിന്‍റെയീ മുഖം കണ്ടു ഞാന്‍ നിന്നു പോയീ

ആ സ്മേരദീപത്തിലാത്മാവില്‍ നമ്മുടെ
അനുരാഗ രംഗം തെളിഞ്ഞു നിന്നൂ
രാഗ പീയൂഷ പ്രസാദവുമായ്
ശുഭ ഭാവി തന്നോമനപ്പൂക്കളുമായ്
എന്‍റെ ജീവന്‍റെ കോവിലില്‍ പ്രേമപ്രകാശമായ്
ദേവി നീയെന്നോടു മിണ്ടിയപ്പോള്‍
സഖീയെല്ലാം മറന്നു ഞാന്‍ നിന്നു പോയീ
നീ നിന്‍ ജീവഗന്ധിപ്പൂക്കള്‍ തന്നു പോയീ

ഓരോ വസന്തവും നിന്‍ മുഖം വിരിയിച്ച
പുഞ്ചിരിപ്പൂക്കളായ് മാറിയപ്പോള്‍
ഓരോ കിനാവിലും നിന്നരമണികള്‍ തന്‍
കൊഞ്ചുന്ന സംഗീതം ഒഴുകിയെത്തി
ആ നളിനങ്ങളാം നയനങ്ങളില്‍
നീണ്ട വാലിട്ടെഴുതിയ നയനങ്ങളില്‍
തുമ്പി പോലെ പറന്നു പറന്നു നടക്കുന്ന
കണ്മണിയെന്നില്‍ പതിച്ചു നിന്നു
നിന്‍റെ കണ്ണുകളെന്നെയുഴിഞ്ഞെടുത്തു
ഞാന്‍ നിന്‍ കണ്‍കളില്‍ ദീപമായ് മാറിയപ്പോള്‍

എന്‍റെ കിനാക്കളില്‍ ഒരു മയില്‍പ്പീലിയായ്
നീയെന്നരികിലണഞ്ഞിരുന്നു
എന്‍റെ സുഷുപ്തിയില്‍ ഒരു വേണു ഗാനമായ്
പ്രിയ രാഗമേ നീ ഉണര്‍ന്നിരുന്നു
ആത്മരാഗങ്ങളില്‍ താളമായി
എന്‍റെ ഹൃദയം ജപിക്കുന്ന മന്ത്രമായി
പ്രേമഗാന മധ്യത്തിലെ ആരോഹണങ്ങളില്‍
ദേവി നിന്‍ പദസ്വരം കൊഞ്ചിയപ്പോള്‍
എന്‍റെ ഗാനമീ ഭൂമിക്കു തേന്‍മഴയായ്
നമ്മില്‍ പൂത്ത കിനാവുകള്‍ കുളിര്‍മഴയായ്

നിന്‍ കേശ ലതയിലെ ചെമ്പകപ്പൂക്കളെന്‍
പഞ്ചേന്ദ്രിയങ്ങളില്‍ ലഹരി തൂകി
നിന്‍ നിറമാറില്‍ തുടിക്കുന്ന രാഗമെന്‍
ജീവഗാനത്തിന്നു രാഗമേകീ
അധരപീയൂഷം നുകര്‍ന്നിടുവാന്‍
മൃദുമേനിയെന്‍ മേനിയില്‍ ചേര്‍ത്തിടുവാന്‍
വെമ്പുമെന്‍ കരള്‍ത്തുടിപ്പിന്‍റെ മൌനമന്ത്രങ്ങളില്‍
ചാരുതേ നീയും വരികളായോ
നീയെന്നനുരാഗ ഗാഥ തന്നീണമായോ...

© ജയകൃഷ്ണന്‍ കാവാലം

Monday, November 10, 2008

ദുഃഖമെന്ന പ്രണയിനി

തെല്ലും വിചാരിച്ചിരിക്കാതെയോര്‍ക്കാതെ
ദുഃഖമേ നീയിങ്ങണഞ്ഞിടുമ്പോള്‍
നിത്യ നീയെന്നിലെന്നാകിലും ഹൃത്തിലെ
തന്ത്രി തന്നീണം മുറിഞ്ഞിടുന്നു

അത്യഗ്നിയുള്ളില്‍ നിറഞ്ഞുജ്ജ്വലിക്കവേ
സ്വഛതയെന്നില്‍ തളര്‍ന്നിടുന്നു
ലോകമുറങ്ങുന്ന രാത്രിതന്‍ യാമത്തില്‍
യാത്രികന്‍ വീണ്ടും നടന്നിടുമ്പോള്‍
ദുഃഖമേ നീയെന്‍റെ തളരുന്ന പാദത്തില്‍
പാശം മുറുക്കുവതെന്തിനായി?

ഏതോ കിനാവിന്‍ മയൂര നൃത്തങ്ങളില്‍
താനേ മറന്നു ഞാന്‍ നിന്നിടുമ്പോള്‍
വീണ്ടും വരികയായ് നീ നിന്‍റെ കാല്‍ത്തള
രൌദ്രമായ് വീണ്ടും മുഴക്കയായി

എങ്കിലും ഞാന്‍ പ്രിയേ സ്നേഹിച്ചു പോയി -എന്‍
പ്രേയസിയായ് നീ നിറഞ്ഞതല്ലേ
രാവും പകലുമെന്‍ ജീവനില്‍, ചിന്തയില്‍
നിത്യയായ് മാറിയ കൂട്ടുകാരീ

ദുഃഖമെന്നാകിലും എന്നെ നീ കാംക്ഷിച്ചു
വന്നീടില്‍ വേറെ ഞാനെന്തു ചെയ് വൂ
ഏറ്റുവാങ്ങുന്നു ഞാന്‍ നിന്നെയെന്‍ ജീവനില്‍
കൂട്ടു ചേര്‍ത്തിന്നു ഞാന്‍ സ്വന്തമായി...

© ജയകൃഷ്ണന്‍ കാവാലം

Thursday, November 06, 2008

ഒരു കീര്‍ത്തനം

വേദന നീയെനിക്കെന്തിനു തന്നു
വേദ വിഹാരി മുരാരേ
വേനലിതില്‍ കുളിര്‍ മഴയായ് പൊഴിയാന്‍
വൈകുവതെന്തിനു വെറുതേ - ഇനിയും
വൈകുവതെന്തിനു വെറുതേ...

വേവും മനസ്സുമായ് ഇടറും പദങ്ങളാല്‍
ഇഹലോകമെല്ലാം തിരയുന്നു നിന്നെ
കരുണ ചൊരിയുവാന്‍ കരുണാകരായിനി
അരുതരുതരുതേ വൈകരുതേ

ഈ ദുഃഖസാഗര നടുവില്‍ ഉഴറുന്നു
നിന്‍ നാമ വൈഖരി കണ്ഠത്തിലിടറുന്നു
കനലുകളെരിയും കരളില്‍ പകരാന്‍
കരുണാമൃതം തൂകി നീ വരണേ

പദമലര്‍ തൊഴുവാന്‍ ഒരു കുറി കാണ്മാന്‍
കണ്ണുകള്‍ വെമ്പുന്നു ദീനബന്ധോ
പദനിസ്വനങ്ങള്‍ക്കു കാതോര്‍ത്തു കാക്കുമ്പോള്‍
പ്രേമാമൃതം തൂകി നീ വരണേ...

© ജയകൃഷ്ണന്‍ കാവാലം

Saturday, November 01, 2008

നിന്നെയും കാത്ത്

നീയകന്നു പോകിലും തുഷാര വര്‍ണ്ണ സ്വപ്നമേ
മനസ്സിലിന്നു നിന്‍റെയാ പദസ്വനങ്ങള്‍ കേള്‍പ്പു ഞാന്‍
ഹൃദന്തമിന്നു വിങ്ങിടുന്നു നിന്‍റെയോര്‍മ്മയാല്‍ സഖീ
പ്രകാശവും പൊലിഞ്ഞിടാന്‍ തുടങ്ങിടുന്നെന്‍ ജീവനില്‍

മൃദുസ്മിതങ്ങളൊക്കവേ മധു വിളമ്പിയെന്നിലേ
പ്രതീക്ഷതന്‍ ഹരിതമാം പ്രണയപുഷ്പ വല്ലിയില്‍
പ്രതീക്ഷയൊക്കെ മായയായ് മറഞ്ഞു പോണു മത്സഖീ
മനസ്സിലേറ്റ ബാണമെന്‍ മനം തുളയ്പ്പു കണ്മണീ

കണ്ണിലിന്നു നിന്‍റെ രൂപമാര്‍ദ്ര ബാഷ്പ ധാരയായ്
കവിള്‍ത്തടങ്ങളില്‍ പടര്‍ന്നു ചാലു തീര്‍പ്പു നായികേ
മെനഞ്ഞൊരാ മൃദുല സ്വപ്നമൊക്കെയും മനസ്സിലെ
കനല്‍ക്കയത്തില്‍ വീണു ധൂമമായ് മറഞ്ഞു ഓമനേ

വസന്തകാല സന്ധ്യയില്‍ തിരഞ്ഞു നിന്നെയേകനായ്
കണിക്കു വച്ച പൂക്കളീല്‍ മധു പരതും വണ്ടു പോല്‍
വരാത്തതെന്തു നീ സഖീ പിരിഞ്ഞു പോകയോ മമ
കരള്‍ പകര്‍ന്ന പൂക്കളെ ചവിട്ടി നീ നടക്കയോ...?

© ജയകൃഷ്ണന്‍ കാവാലം

Wednesday, October 29, 2008

ഒരമ്മ ചോദിക്കുന്നു

എന്‍റെ മോനെക്കണ്ടോ?
താരാട്ടു പാടിയും, ഉമ്മ വച്ചുറക്കിയും
സങ്കടം വന്നപ്പൊഴെല്ലാം വാരിപ്പുണര്‍ന്നും
പൂക്കളും പൂമ്പാറ്റയും എല്ലാം കാട്ടിയും
ഞാനന്നു വളര്‍ത്തിയ, പാലൂട്ടി വളര്‍ത്തിയ
എന്‍റെ മോനെക്കണ്ടോ?

അവനിന്നൊത്തിരി വലുതല്ലേ?
വളര്‍ന്നങ്ങു വലുതായില്ലേ?
ഇന്നെന്നെ നോക്കാന്‍ സമയമുണ്ടോ?
എന്നാലും അവനെന്നെ ഇഷ്ടമാ
അതെനിക്കറിയാം
അല്ലെങ്കില്‍ ഈ വൃദ്ധസദനത്തില്‍
ഇത്രയധികം പണം നല്‍കി
അവനെന്നെ സൂക്ഷിക്കാന്‍ നല്‍കുമോ?
മാസത്തിലയ്യായിരം രൂപയുടെ വിലയെനിക്കിന്നില്ലേ?
ഒരു മാസം അഞ്ഞൂറു രൂപാ ശമ്പളം കിട്ടിയിരുന്ന
എന്‍റെ കൊച്ചേട്ടനേക്കാള്‍ സമ്പന്നയല്ലേ ഞാന്‍
കൊച്ചേട്ടന്‍ പോയിട്ടും ഞാന്‍ ബാക്കി നിന്നത്
അവനു വേണ്ടിയല്ലേ, അവനു വേണ്ടി മാത്രം

എന്‍റെ മോനെക്കണ്ടോ?
അവനിന്നൂണു കഴിച്ചോ?
ഞാനില്ലെങ്കില്‍ ഇതൊക്കെയവന്‍ ചെയ്യുമോ?
അവന്‍റെ നെറ്റിയില്‍ ഞാനല്ലാതെ
മറ്റാരുണ്ടൊരു ചന്ദനക്കുറി ചാര്‍ത്തുവാന്‍
എന്‍റെ നാലാം വിരല്‍ത്തുമ്പുകൊണ്ടല്ലാതെ
ആരുണ്ടവനിന്നുയര്‍ച്ച കുറിക്കുവാന്‍?
ഇപ്പോള്‍ സമയം സന്ധ്യയായില്ലേ
നാമം ജപിക്കാന്‍ സമയമായില്ലേ
ഉറങ്ങാനൊരുങ്ങുന്ന പൂക്കളേ
നിങ്ങളവനെക്കണ്ടോ?

അത്താഴപൂജയ്ക്കടുപ്പില്‍ കിടന്ന്
തിരിഞ്ഞും മറിഞ്ഞും വെന്തു പിടയുന്ന
അന്ന ദേവതമാരേ
നിങ്ങളാരെങ്കിലുമെന്‍റെ
പൊന്നുമോനെക്കണ്ടോ?

© ജയകൃഷ്ണന്‍ കാവാലം

Thursday, October 23, 2008

ഭാവന



എന്‍റെ ചിന്തകള്‍ക്കു നിറം പകര്‍ന്നവള്‍
എന്‍റെ സ്വപ്നത്തെ അഗ്നിയിലെരിച്ചവള്‍
എന്‍റെ കൂട്ടില്‍ രാപ്പാര്‍ത്തിരുന്നവള്‍
എന്നുമെന്നിലെ ഞാനായ് നിറഞ്ഞവള്‍

ജീവിതം തീര്‍ത്ഥയാത്രയെന്നുരച്ചവള്‍
സങ്കടം ആത്മാവെന്നോതിയോള്‍
എന്‍റെ നിശ്വാസങ്ങള്‍ ഗീതമായ് മാറ്റിയോള്‍
എന്നുമെന്നുമെന്നീണമായ് മാറിയോള്‍

ഇവളെന്‍റെ ജീവന്‍
ജീവന്‍റെ താളം
താളനിബദ്ധമാം എന്‍റെ ഹൃദ്സ്പന്ദനം
ഇവളെന്‍റെ ഭാവന
എന്നുമെന്നുമെന്‍ മനസ്സിന്‍റെ തീരത്ത്
കവിതക്കനിയുമായെത്തുന്ന ശാരിക
ഇവളെന്‍റെ ഭാവന
ജീവന്‍റെ സാധന

© ജയകൃഷ്ണന്‍ കാവാലം

Saturday, October 18, 2008

വെറുതേ ഒരു പാട്ട് (ചുമ്മാതിരിക്കുമ്പോള്‍ പാടാം)



കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍
കടവില്‍ നില്‍ക്കുകയായിരുന്നു-നിന്നെ
കാത്തു നില്‍ക്കുകയായിരുന്നു
കരളേ നിന്നുടെ കരിവളയുടെ
കിലുക്കം കേള്‍ക്കുകയായിരുന്നു-ഉള്ളില്‍
കവിത പൂക്കുകയായിരുന്നു

കരിയില വഴി കഴിഞ്ഞു പോകുമ്പോള്‍
കരിനിലത്തിന്‍ വരമ്പത്ത്
കണവനെന്നുടെ വരവും കാത്തു നീ
പിണങ്ങി നില്‍ക്കുകയായിരുന്നോ-മിഴി
നിറഞ്ഞിരിക്കുകയായിരുന്നോ

കറുത്ത മാനത്ത് നിറഞ്ഞ താരക
നിരനിരന്നു ചിരിച്ചപ്പോള്‍
കരിവിളക്കിന്‍റെ മുനിഞ്ഞ വെട്ടത്തില്‍
തനിച്ചു കണ്ട കിനാവേത്-മുഖം
കുനിഞ്ഞു നാണിച്ചതെന്താണ്

കടത്തു വഞ്ചിയില്‍ കര കഴിഞ്ഞു നീ
കടന്നു പോകുന്ന നേരത്ത്
കര കവിഞ്ഞ പൂക്കൈതയാറിന്‍റെ
കവിളില്‍ നുള്ളിയതനെതാണ്-നിന്‍റെ
കരളു പാടിയതെന്താണ്

കിഴക്കുപാടത്ത് കതിരണിഞ്ഞ നെല്‍-
ച്ചെടികള്‍ നാണിച്ചു നിന്നപ്പോള്‍
തുടുത്ത നിന്‍ കവിള്‍പ്പൂവിലെന്‍ മനം
പറിച്ചു നട്ടതു നീയറിഞ്ഞോ-വെയില്‍
മറഞ്ഞു നിന്നതു നീയറിഞ്ഞോ

കറുത്ത സുന്ദരി കരിമഷിയിട്ട
കരിമീനോടണ കണ്ണുകളാല്‍
കഥ പറഞ്ഞെന്‍റെ കനവിനുള്ളില്
കണിയൊരുക്കിയ പെണ്ണല്ലേ-വിഷു-
ക്കണിയായ് മാറിയ മുത്തല്ലേ

നടവരമ്പിലെ നനുനനുത്തൊരു
നനവിലൂടെ നടക്കുമ്പോള്‍
നാണം കൊണ്ടെന്‍റെ നാട്ടുമാവിന്‍റെ
മറവിലന്നു മറഞ്ഞൂ നീ-നാട്ടു
മാങ്ങ പോലെ ചുവന്നൂ നീ

വരമ്പുടച്ചു നെല്‍ വയലിന്നോരത്തു
കലപ്പയേന്തി ഞാന്‍ പോകുമ്പോള്‍
കരിവളച്ചിരിയാലെന്‍ നെഞ്ചകം
ഉഴുതിളക്കിയ പെണ്ണാളേ-നീ
കനല്‍ വിതച്ചതു കൊയ്യണ്ടേ...

© ജയകൃഷ്ണന്‍ കാവാലം

Thursday, October 16, 2008

കവിതയുടെ അമ്മ പറയുന്നത്

ദൂരേ നിലാവത്തു മിഴി നട്ടു നില്‍ക്കുന്ന
കവിതേ നീയാണെന്‍റെ ദുഃഖപുത്രി

നാണം കുണുങ്ങുന്ന നൂപുരം ചാര്‍ത്തി നീ
നാണിച്ചു നാണിച്ചണയുമ്പൊഴും
ഏതോ കിനാവിന്‍റെയാഗമം കാത്തു നീ
ദൂരേയ്ക്കു കണ്‍ നീട്ടി നില്‍ക്കുമ്പൊഴും

ചായും വെയിലത്തു കോലകത്തിണ്ണയില്‍
ചാഞ്ഞു നിന്നെന്നോടു കൊഞ്ചുമ്പൊഴും
തേങ്ങുന്നിട നെഞ്ചമോമനേ നിന്നിലെ
വൈകല്യമോര്‍ത്തു; ഞാനമ്മയല്ലേ

അന്നോളമതുവരെ കാണാക്കിനാവു നീ
അന്നെന്‍റെ മകളായ് പിറന്നപ്പൊഴും
അച്ഛന്‍റെയാശ്ലേഷ,ചുംബനച്ചൂടേറ്റു
കുഞ്ഞിളം മേനി തുടുത്തപ്പോഴും

പിന്നെനീയിക്കയ്യില്‍ നെയ്യാമ്പല്‍ മൊട്ടു പോല്‍
താരാട്ടു കേട്ടു കുണുങ്ങുമ്പൊഴും
എത്രയോ ജന്മത്തിനര്‍ത്ഥമാം കുഞ്ഞേ നിന്‍
കുഞ്ഞുകാലിളകാന്‍ മടിച്ചതെന്തേ

പിന്നെ നീയമ്മതന്നോമനയായ് കൊച്ചു
പൂവുപോല്‍ മെല്ലെ വിരിഞ്ഞു
പിന്നെ നീയേതോ പ്രതീക്ഷതന്‍ നാളമായ്
നെഞ്ചകം തന്നില്‍ തെളിഞ്ഞു

പിന്നെ നീ നീയായ് തളിര്‍ത്തു
ഒരായിരം സ്വപ്ന രാജ്യങ്ങള്‍ ഭരിച്ചു
പിന്നെ നീയെത്രയോ നക്ഷത്ര ശോഭയെ
ഓമനക്കണ്‍കളില്‍ ചേര്‍ത്തു

മകളേ തപിക്കുന്നു നിന്‍റെയീ കൌമാര
വാസന്ത സന്ധ്യയില്‍ പോലും
അമ്മയല്ലേ, നിന്‍റെ നന്മയാണെപ്പൊഴും
അമ്മയ്ക്കു നെഞ്ചകത്തേറ്റം

നാളെ, നീ വേനലിന്‍ വെയിലേറ്റു ഭൂമിയില്‍
ഏകയായ് യാത്ര ചെയ്യുമ്പോള്‍
‍താങ്ങാകുവാന്‍ പോന്ന കൈകളെക്കാത്തു ഞാന്‍
എങ്ങും തിരയുന്നു നിത്യം


ലോകക്കറുപ്പിലൊരിത്തിരി വെട്ടമായ്
മിന്നുന്ന കാരുണ്യം തേടി
അമ്മയാണിവളൊരു കുഞ്ഞിന്‍റെ, ജീവിതം
വികലാംഗയാക്കിയ പെണ്ണിന്‍...

© ജയകൃഷ്ണന്‍ കാവാലം

Thursday, August 14, 2008

വര്‍ഷം

(ആലാപനം-ആഡിയോ താഴെ...)

നീറും കനല്‍മുടിയേന്തിയേന്തി
താനേ നടന്നു തളര്‍ന്ന മെയ്യില്‍
ഭാരം മറന്നു കുളിരൊന്നിതേല്‍ക്കാന്‍
പാരം കനിഞ്ഞരുള്‍ക വര്‍ഷമേ നീ

ഏറുന്നയാധികളിലെന്നുമെന്നും
പാടുന്നു ജീവിതദുരന്ത ഗാനം
ആളുന്നവധി കിടയാതെ നിത്യം
ഏറുന്ന മോഹ ജഠരാഗ്നി മാത്രം

കാണുന്നിതെന്‍ നിനവിലെന്നുമെന്നും
കാര്‍കൊണ്ടൊരെന്‍ ഗഗന ചക്രവാളം
കാലമോ കാറ്റോ പ്രതീക്ഷകള്‍ തന്‍
മങ്ങും കരിന്തിരിയണച്ചിതല്ലോ

താരം മയങ്ങിയൊരു വര്‍ഷ സന്ധ്യേ
പോരാ തവാനന വിഷാദ ഭാവം
പോരുന്നിതെന്‍ ഭുവിലെ ശോക രാഗം
ക്ഷീരാബ്ധി തന്നകല സീമയോളം

നേര്‍ കണ്ടറിഞ്ഞ പല മാമുനിക്കും
പോരാ തപോബലമെനിക്കു ചേരും
തൈലം ചമച്ചു മന നോവകറ്റാന്‍
ദേവാക്ഷരങ്ങളില്‍ തിരുത്തു തീര്‍ക്കാന്‍

ഈയുച്ച സൂര്യമുഖ ശോഭ കണ്ടോ
വീണ്ടും വിടര്‍ന്നിടുമീ മോഹപുഷ്പം
വാടിക്കൊഴിഞ്ഞു മന നോവകറ്റാന്‍
താനേ പൊഴിഞ്ഞരുള്‍ക വര്‍ഷമേ നീ

മണ്ണിന്‍റെ രാജസ വികാരഭാവം
ഉള്ളില്‍ കൊളുത്തി സുഖ രാശി തേടി
വേഗത്തിലോടിയിടറുന്ന പാദം
താണ്ടുന്നു നീണ്ട വികാര ലോകം

വേനല്‍വെയില്‍ പകരുമുഷ്ണമേറ്റെന്‍
പ്രാണന്‍ കനല്‍ക്കനി ഭുജിച്ചിടുമ്പോള്‍
കാമം വെടിഞ്ഞുയരെ പദ്മ പുഷ്പേ
ജീവന്‍ രമിപ്പതിനു ഹേതുവായി,

ഭോഗത്തിലാണ്ട മമ ദേഹഭാരം
തീര്‍ത്ഥങ്ങള്‍ പൂകി വിലയിച്ചിടുമ്പോള്‍
തുള്ളിത്തിമിര്‍ത്തുമിടി നാദമോടേ
കോരിച്ചൊരിഞ്ഞിടുക വര്‍ഷമേ നീ

© ജയകൃഷ്ണന്‍ കാവാലം

Saturday, August 09, 2008

വര്‍ഷം-കവിത-ശബ്ദശില്പം

Get this widget | Track details | eSnips Social DNA


വര്‍ഷം-കവിത-ശബ്ദശില്പം
രചന: ജയകൃഷ്ണന്‍ കാവാലം
ശീര്‍ഷകം: അരുണ്‍.ബി
ആലാപനം: മിനു എന്‍

© ജയകൃഷ്ണന്‍ കാവാലം

Thursday, July 17, 2008

റോഷിണി (അവസാന ഭാഗം)


ചിതറുമെന്നോര്‍മ്മകള്‍ക്കുള്ളില്‍ വസന്തമായ്
ഒഴുകുന്ന കണ്ണീലെ തീര്‍ത്ഥരേണുക്കളായ്
ഇടറുന്ന പദഗമന വേഗത്തിന്‍ താളമായ്
നീറുമെന്‍ മനസ്സിന്‍റെ നോവു നീ റോഷിണീ

റോഷിണീ നീ വിടര്‍ന്നതും, പിന്നെ-
പടര്‍ന്നതും, പൂന്തേന്‍ കിനിഞ്ഞതും,
എന്നുള്ളിലെരിയുന്ന കാമാഗ്നിയില്‍
ഘൃതമായതും, നാമൊന്നായ് ജ്വലിച്ചതും,

നീണ്ടയിരവുകള്‍ നീ കാമഗന്ധം പുകച്ചു
കൊണ്ടെന്നില്‍ നിറഞ്ഞതും,
നാഗശരീരിയായ് നീയെന്‍റെ മേനിയില്‍
മാറാടി വീണു തളര്‍ന്നതും,

പോരാടിയെന്നൂര്‍ജ്ജ ബാഷ്പരേണുക്കളില്‍
നീരാടിയമൃതം നുകര്‍ന്നതും,
വിഷപ്പല്ലിറക്കാതെ കണ്ഠപാര്‍ശ്വങ്ങളില്‍
തേന്‍ ചുണ്ടമര്‍ത്തിക്കടിച്ചതും,

ഓര്‍മ്മയിലിന്നുമൊരു കനല്‍ച്ചൂടായി
നീറുന്നു, പടരുന്നു, തകരുന്നു ഞാനും
ഏതുഗ്രശാപത്തിന്നഗ്നിനാളങ്ങളാ-
യാളുന്നു ദാഹാര്‍ത്തയായിന്നു റോഷിണീ

മേവുന്നു റോഷിണീ നീയൊരു ശിലാശില്പ
ഭംഗിയാര്‍ന്നിരവിന്‍റെ വധുവായി, മധുവായി,
കാമ കേളീ രസലോലയായ് മനസ്സിലെ
കാടു പിടിച്ചൊരീ യക്ഷിത്തറകളില്‍,

ഉദ്യാനഭൂമിതന്‍ ഹൃദ്സ്പന്ദനങ്ങളില്‍,
വിജ്ഞാനശാലതന്നന്തപ്പുരങ്ങളില്‍,
കാമാര്‍ത്തയായിട്ടലഞ്ഞു നീ റോഷിണീ
ആചാര്യ ഭോഗത്തില്‍ നിര്‍വൃതി തേടി നീ!

ഗുരുവിലും ഭോഗം തിരഞ്ഞനിന്നുന്മാദ
മദജലം കൊണ്ടീ ധരിത്രിയും വെന്തു പോയ്
മഹിതമാം ജന്മത്തിനര്‍ത്ഥം കുറിക്കുന്ന
മഹിതപത്രത്തില്‍ കളങ്കം കുറിച്ചു നീ!

അറിയുന്നു,വെങ്കിലും നിന്നെ ഞാനെന്നിലെ
എന്നെയറിഞ്ഞൊരു മുഗ്ധകുസുമമായ്,
പടരുന്നുവെന്നിലെ നിന്നുടെയോര്‍മ്മയില്‍
തിരയുന്നു നിന്‍റെ വിഷലിപ്ത ദംശനം

സുപ്രഭാഗര്‍ഭത്തില്‍ സൂര്യബീജം
വീണുണര്‍വള്‍
സൂര്യശോഭയ്ക്കും കളങ്കമായ് വാഴുവോള്‍
സപ്രമഞ്ചങ്ങളില്‍ രാത്രികള്‍ ലീലയാല്‍
സുപ്രഭാതങ്ങളായ് മാറ്റി രചിക്കുവോള്‍
സ്വപ്നവേഗത്തിലെന്‍ മാറിലെ ചൂടിനാല്‍
സ്വര്‍ണ്ണകുംഭങ്ങളില്‍ ക്ഷീരം ചുരത്തുവോള്‍

റോഷിണീ നീ ജന്മ ലക്ഷ്യം വെടിഞ്ഞവള്‍
നേരിന്‍റെ നേരേ പുലഭ്യം പറഞ്ഞവള്‍
ലോകസത്യങ്ങള്‍ തന്നാഭിജാത്യത്തിലേ-
ക്കാലസ്യമോടുറ്റു നോക്കിച്ചിരിച്ചവള്‍

രാശിചക്രങ്ങളില്‍ ദൈവജ്ഞര്‍ കാണാത്ത-
രോഹിണി നക്ഷത്ര പാപം ചുമക്കുവോള്‍,
നാടിന്‍ സദാചാര മംഗളദീപത്തി-
ലെന്നും കരിന്തിരിയായി രമിപ്പവള്‍.

നിന്‍ ശ്വാസ, നിശ്വാസ സീല്‍ക്കാര നാദത്തി-
ലുന്മത്തനായി, സ്വയം മറന്നുല്ലാസ രതിഭൂതിയില്‍,
സ്വേദ്വ ഗന്ധത്തിലും, അധരധാരാരസത്തിലും,
കര, കായ ദ്രുത ചലന വേഗത്തിലും, ദാഹ പാരവശ്യം
പൂണ്ടുയര്‍ന്നു താഴും നിന്‍റെ കണ്ഠനാളത്തിന്‍റെ
ചൂടേറ്റു വാടാതെ വാടിക്കൊഴിഞ്ഞവര്‍

ആ തീക്ഷ്ണ ദൃഷ്ടിതന്‍ മുനയേറ്റു-
രക്തം ചൊരിഞ്ഞവര്‍,
ശത കോടി ജന്മപുണ്യങ്ങളെ-
രേതസ്സു ചേര്‍ത്തു ഹോമിച്ചവര്‍,
നീ തീര്‍ത്ത കാമസമുദ്രച്ചുഴികളില്‍
അറിയാതെയാഴ്ന്നു മരിച്ചവര്‍,
നിന്‍ ഭോഗതൃഷ്ണതന്‍ ശരമേറ്റു-
മണ്ണില്‍ പതിച്ചവര്‍,
നിന്‍റെ സാമീപ്യത്തിനായി തപം ചെയ്തു-
തര്‍പ്പണപ്പലകയില്‍ രക്തമര്‍ച്ചിച്ചവര്‍…
ചിതറുന്നു പൊലിയുന്നവര്‍ക്കൊപ്പമെന്നിലെ
നിന്നില്‍ സമര്‍പ്പിച്ച പ്രണയവും മനസ്സും.

ഇനിയില്ല നിന്‍റെയനന്യമാം മാദക-
ഭ്രമമില്ല; ലോകം ഭ്രമിക്കില്ല നിന്നില്‍.
വിടരില്ല നീയിനി വിഷപരാഗങ്ങള്‍ തന്‍-
ലയഗന്ധമുതിരുന്ന ശോകസൂനങ്ങളായ്.

പടരില്ലയിനിയും നീയാരിലും, പൂന്തേന്‍-
കിനിയില്ല, ലഹരിതന്‍ പാനപാത്രത്തില്‍ നീ-
നുരയില്ല, മനസ്സിന്‍റെയേകാന്ത നിദ്രയില്‍-
തെളിയില്ല ജീവിതസ്വപ്നവര്‍ണ്ണങ്ങളായ്.

കരയുവാനല്ലയെന്‍ തൂലികത്തുമ്പിനാല്‍
പൊരുതുവാനായി ജനിച്ചവന്‍ ഞാന്‍!
തളരുവാനല്ലെന്‍റെയുയിരിന്‍ പ്രഭാവത്തി-
ലൊരു യുഗം തീര്‍ക്കുവാന്‍ വന്നവന്‍ ഞാന്‍!

ഇരുളിന്‍റെ വഴികളിലഭിസാരികേ നിന്‍റെ
ചരിതം തിരുത്തുവാന്‍ വന്നവന്‍ ഞാന്‍!
കവിധര്‍മ്മമത്രേ!, ഇതെന്നില്‍ നിയുക്തമാം
വിധി തന്ന മോചന ഹൃദയമന്ത്രം!!!

മൃത്യുവിന്‍ മടിയിലടിയുന്നതിന്‍ മുന്‍പേ,
ഓര്‍മ്മയായ് ഞാനൊടുങ്ങുന്നതിന്‍ മുന്‍പേ,
കത്തിജ്വലിക്കുമെന്നന്തരംഗത്തിലെ-
ചിന്തതന്നൂഷ്മാവുറവായിടും മുന്‍പേ,
കോര്‍ത്തിടും മണിമുത്തു മാലകള്‍ നിനക്കായി
അഗ്നിവിശുദ്ധയായ് നീ വന്നണയുമ്പോള്‍.

സ്ഫുടം ചെയ്തെടുക്കുമാ പോയ കാലങ്ങളെ
ഞാന്‍ തീര്‍ത്ത കണ്ണുനീര്‍ കാവ്യതീര്‍ത്ഥങ്ങളാല്‍
നീ വന്നുദിച്ചിടുമിനിയുമെന്‍ മനസ്സിന്‍റെ
ശശിലേഖ മായാത്ത വാനവീഥികള്‍ തോറും

തിരികെയൊരു വഴി നീ തിരയും,
പ്രതീക്ഷതന്‍ പുതിയ നാളത്തിനായ് കേഴും
പുതിയൊരുഷസ്സിന്‍റെ പൊന്‍കതിരണിയുവാന്‍
മുകുളമായിനി നീ കുരുക്കും.

അവിടെ നീ കേള്‍ക്കുമെന്നുയിരിന്‍റെയൂര്‍ജ്ജം
സുധയായ് പൊഴിയുന്ന മോചനഗീതികള്‍
അവിടെ നീ കാണുമെന്‍ ദേഹം, മഹാഗ്നി തന്‍-
പരിലാളനത്താല്‍ ജ്വലിച്ച ചിത്രം.

അവിടെ നീ കേള്‍ക്കുമാ പ്രേമകുടീരത്തിലെ,
പ്രകൃതി തന്നിടറുന്ന കണ്ഠത്തില്‍ നിന്നും,
ദിവ്യമാം സ്നേഹത്തിന്നനശ്വര ഗായകന്‍
വിട വാങ്ങിയെന്ന വിലാപ ഗീതം.

© ജയകൃഷ്ണന്‍ കാവാലം

Saturday, June 14, 2008

‘ഹൃദയേ‘ശ്വരി

എനിക്കായ് തുടിക്കുന്ന ഹൃദയമെ-
ന്നരികില്‍ വന്നെന്നോടു ചോദിച്ചു
മനുഷ്യാ നീയെന്‍റേതു തന്നെയോ
ഇനിയും നീയെന്‍റേതു മാത്രമോ?

വിറയാര്‍ന്നു പോയ് മന-
സ്സറിയാതെയൊരു ദീര്‍ഘ-
നിശ്വാസ സമയം തിരഞ്ഞു
ഉള്ളിലൊരു വര്‍ഷമേഘമിരുണ്ടു

കരളൊന്നുലഞ്ഞു, നിന-
വെന്നിലേക്കെന്നിലെ
എന്നോടു തന്നെ തിരിഞ്ഞു
ചിന്തയൊരു കൊടുംകാടിന്‍റെ
ഹൃദയം തിരഞ്ഞു കൊ-
ണ്ടറിയാതെ പാറിപ്പറന്നു

ഇവിടെയാരാര്‍ക്കൊക്കെ വേണ്ടിപ്പിറന്നു
ആര്‍ക്കൊക്കെ വേണ്ടി നില കൊണ്ടൂ
ഏതൊക്കെ ഹൃദയങ്ങളാര്‍ക്കൊക്കെ വേണ്ടിയി-
ട്ടാശിച്ചു ദാഹിച്ചലഞ്ഞു

ഏതൊന്നിലെവിടുന്നു വന്നു നീ പാര്‍ത്തുവോ
ഏതൊന്നില്‍ നീ താനലിഞ്ഞോ
ഏതൊന്നിലലിവിന്‍റെയറിവു പകര്‍ന്നു നീ-
യാനന്ദ ഗേഹം പണിഞ്ഞോ
നീ തന്നെയറിവായി, അഗ്നിയായ്, ഗന്ധമായ്,
ദാഹ, മോഹങ്ങള്‍ക്കുമപ്പുറം ജീവനായ്,
ജീവന്‍റെ സത്യമായ്, ശക്തിയായ്, മുക്തിയായ്
വീണടിയുന്നൊരിടമത്രേ ഹൃദയം!
അലിഞ്ഞലിയുന്നൊരിടമത്രേ ഹൃദയം!!

ചിന്തകളുറവായി മൌനമായ് നിറയുന്ന,
മന്ത്രപ്പൊരുളിന്‍റെ സ്പന്ദനമാകുന്ന,
ജീവസംഗീതത്തിനീണം പകരുന്ന,
സന്താപവേളയില്‍ നൊമ്പരം കൊള്ളുന്ന,
നന്മതന്നുണ്മയായ്, നീതിക്കു സാക്ഷിയായ്,
കാലചക്രത്തിന്നനുസ്യൂത സഞ്ചാര-
വേഗത്തിലിടറാതെ, പതറാതെ മരുവുന്ന
സഹചാരിയത്രെയീ ഹൃദയം!
ഒരു സ്നേഹ സംഗീതമത്രെയീ ഹൃദയം!!

പ്രേമം പൂത്തുലയുന്നതിവിടെയല്ലോ
സ്നേഹ ഗാനം രചിപ്പതും ഹൃദയമല്ലോ
നോവിന്‍റെ കണ്ണുനീരലമാലയായ് വന്നു
സാഗരം തീര്‍പ്പതും ഇവിടെയല്ലോ

ഇവിടെയനന്തമാം മോഹങ്ങളലയടി-
ച്ചാഴി ചമയ്ക്കുന്നു മറയുന്നു വീണ്ടും,
അനവധി സ്വപ്നമായ്, സങ്കല്‍പ്പ ലോകമാ-
യനവധി വേദികളനുഭവ വേളകള്‍,
അനവധിയനുപമസുന്ദരസന്ധ്യകള-
വധിയില്ലാതെ തെളിയുന്നു മറയുന്നു

ഇവിടെവന്നുറയുന്നു സ്നേഹം
ഇവിടെവന്നടിയുന്നു ദുഃഖം
ഇവിടെ വന്നലിയാതനന്തമായ് തീരുന്നു
ചില നൊമ്പരങ്ങള്‍ തന്‍ മുറിവു മാത്രം!

ഇതു തന്നെ ക്ഷേത്രം പരാത്പര ജ്യോതി-
തന്നൊളിവീശുമമര സാമ്രാജ്യം!
ഇതു തന്നെയെന്‍റെയും നിന്‍റെയും ജീവനില്‍
അമൃതം നിറയ്ക്കുന്ന സ്നേഹഗംഗ!
പ്രേമ ജലധിയില്‍ ചേരുന്നൊരമര ഗംഗ!!

ഇവിടെത്ര പുലരിതന്‍ പൊന്‍പൂവുകള്‍
മണ്ണിലുലയുന്ന ജീവിത സ്വരമാരികള്‍
ഇവിടെത്ര തേങ്ങലിന്‍ മാറ്റൊലികള്‍
സന്ധ്യയണിയാന്‍ മറന്ന പൊന്‍ നൂപുരങ്ങള്‍

ഇവിടെത്ര രാത്രിതന്‍ രതി ഗീതികള്‍
നീണ്ട പകലിന്‍റെയുന്മാദ മദസന്ധികള്‍
ഇവിടെത്ര പുഞ്ചിരിപ്പൂച്ചെണ്ടുകള്‍
നേര്‍ത്ത വിങ്ങലായുറയുന്ന ഗതചിന്തകള്‍

ഇവിടെത്രയിരവിന്‍റെ വെടുവീര്‍പ്പുകള്‍
ഓര്‍മ്മ വര്‍ണ്ണം പകര്‍ന്നിടും നിറസന്ധ്യകള്‍
ഇവിടെത്ര മലരും, വസന്തവും മാസ്മര
ഗന്ധവും, സ്വപ്നവും, സംഗീതവും
ഇനിയെത്ര വന്നു തെളിഞ്ഞു മറഞ്ഞിടും
അവയെത്ര ശോഭ വിതറി നില്‍ക്കും.

ഹൃദയമെന്നരികിലെന്നിണപോലെയുയിര്‍പോലെ
മൃദുമന്ദപവനന്‍റെ കുളിരു പോലെ
ഹൃദയമെന്നലിവിന്‍റെയലിവാര്‍ന്ന മുഖമായി
മധുരപ്രതീക്ഷ തന്നുറവയായി
ഹൃദയമെന്നകതാരിലരുവിയായരുമയാ-
യമൃതമായാത്മ സുഗന്ധമായി

കുളിരായി,കവിതയായ്,മനസ്സായി,മഹിമയായ്,
നിറവായി, നിഴലായ് നിറഞ്ഞു നില്‍ക്കേ
പറയുവതെങ്ങനെയവളെനിക്കെന്നോ - ഞാ-
നവളുടേതെന്നോ സസൂക്ഷ്മമായി...

© ജയകൃഷ്ണന്‍ കാവാലം

വാതായനങ്ങള്‍ താനേ തുറന്നു...

വാതായനങ്ങള്‍ താനേ തുറന്നു
വാതില്‍ക്കല്‍ നീ വന്നു നിന്നു
വാര്‍തിങ്കളിന്‍ മുഖശ്രീ പോലെയാമുഖം
മൌനമായ് ഞാന്‍ നോക്കി നിന്നു

മണിയറ ചാരാതെ മാനത്തു പൌര്‍ണ്ണമി
മാരനെ തിരയുന്ന യാമങ്ങളില്‍
രതി ലോലമായ് വന വീണയില്‍ പവനന്‍റെ
മൃദു കരം തഴുകുന്ന നിമിഷങ്ങളില്‍

വനമോഹിനീ തവ മധുരാധരങ്ങളാല്‍
മധുരമായെന്നോടു കൊഞ്ചിയപ്പോള്‍
വനവാസ മോഹം വെടിഞ്ഞു ഞാനാ മുഖം
വരമായ് ലഭിക്കാന്‍ കൊതിച്ചു നിന്നു

മനം കുളിരാട ചൂടി തളിര്‍ത്തു നിന്നു...

©കാവാലം ജയകൃഷ്ണന്‍ 

എന്‍റെ പഞ്ചവര്‍ണ്ണക്കിളിക്ക്‌...

പണ്ട്‌, പണ്ടു പണ്ട്... എന്‍റെ കുഞ്ഞു പൂന്തോട്ടത്തിലെവിടെയോ, ആ പൂന്തോട്ടത്തിനതിരിട്ട പച്ചപ്പുകള്‍ക്കുള്ളിലെങ്ങു നിന്നോ ഞാന്‍ കാണാതെ എന്നെ നോക്കി പാട്ടു പാടിയിരുന്ന പഞ്ചവര്‍ണ്ണക്കിളിക്ക്‌... എന്നോടു മത്സരിച്ച്‌ പാട്ടു പാടി പാട്ടു പാടി എന്നോ നീ പിണങ്ങിപ്പോയി... നിന്‍റെ ഗാനങ്ങള്‍ കേട്ട്‌ കണ്ണന്‍റെ പൊന്നരഞ്ഞാണങ്ങള്‍ പോലെ പൂത്തുലഞ്ഞു നിന്നിരുന്ന കണിക്കൊന്നപ്പൂവുകള്‍ കോരിത്തരിക്കാറുണ്ടായിരുന്നു. അതെ... നീ കൃഷ്ണഗീതങ്ങളായിരുന്നു ആലപിച്ചിരുന്നത്‌ ഞാന്‍ നിന്നെ ഭാവനയില്‍ കണ്ടു. ആത്മാവില്‍ വരച്ചു ചേര്‍ത്തു... എന്‍റെ പൂന്തോട്ടത്തിലെ സപ്തവര്‍ണ്ണപ്പൂക്കളുടെ പരാഗ കണങ്ങള്‍ കൊണ്ട്‌... നിന്‍റെ തൂവലുകള്‍ ഞാന്‍ പട്ടു നൂലിനാല്‍ നെയ്തു ചേര്‍ത്തു. നിന്‍റെ പൂവുടലാകെ കണ്ണനു ചാര്‍ത്തിയ വരമഞ്ഞള്‍ കൊണ്ട്‌ സ്വര്‍ണ്ണവര്‍ണ്ണം ചേര്‍ത്തു. നിന്‍റെ ചിത്രത്തിന് വര്‍ണ്ണം പകരുവാന്‍ പൂക്കളായ പൂക്കളോടൊക്കെ ഞാന്‍ നിറം കടം വാങ്ങി...ഹേ സുന്ദരിപ്പക്ഷീ... എന്നിട്ടും... എന്നിട്ടും നീ പറന്നകന്നതെങ്ങോട്ടാണ്... നിന്‍റെ ചിറകടി ഇക്കിളുപ്പെടുത്താത്ത എന്‍റെ പൂന്തോട്ടം ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നിന്‍റെ സംഗീതം തേടി ഞാനലയുന്നു... എന്നിനി... എന്നിനി കേള്‍ക്കാന്‍ കഴിയും നിന്‍റെ മധുരസംഗീതം... പ്രിയപക്ഷീ, എനിക്കു നിന്നെ കാണണ്ട. നീ എന്‍റെ ആത്മാവിന്‍റെ പവിത്രമായ ചുവരില്‍ ഇന്നും ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു... എന്‍റെ ബാല്യകാലത്തിന്‍റെ ചേതോഹര വര്‍ണ്ണങ്ങളാല്‍.......

കാമിനീ നിന്‍ പുഷ്പ ബാണം മടങ്ങുന്നു
കാലമാം കാകന്‍ പറന്നങ്ങകലുന്നു
കാത്തിരുപ്പിന്‍ നീണ്ട രാവുകള്‍ പകലുകള്‍
കല്പനാവേദിയില്‍ വേഷങ്ങളാടുന്നു

കണ്ണിന്‍ വിദൂരസഞ്ചാരങ്ങളൊക്കെയും
കാണാത്ത നിന്‍ സൌമ്യ വദനം തിരയുന്നു
കാലം വിളക്കണച്ചന്ധകാരം തീര്‍ത്ത
കാര്യമില്ലാത്തൊരു ജന്മം ഞാനേന്തുന്നു

ആ സുധാപൂരിത സംഗീതനാദമെന്‍
ആത്മാവിലമൃതം പകര്‍ന്നെന്നു തോന്നിപോല്‍
ആശക്കതിരിട്ട നിന്‍ തേങ്ങലത്രയും
ആപാദചൂഡം ദഹിപ്പിപ്പു കണ്മണീ

ശ്രീദീപശോഭയാര്‍ന്നാര്‍ദ്രമാമെന്‍ മന-
ശ്രീലകത്തെന്നോ വിരാജിച്ച ദേവതേ
ശ്രീകൃഷ്ണദാസിയാം തോഴി, മമ സഖീ
ശ്രീ ദേവിയെന്തേ വിതുമ്പുന്നു മൌനമായ്?

പിരിയുവാന്‍ വയ്യ നിന്‍ സാമീപ്യമെപ്പൊഴും
പിരിയാതിരിക്കുവാന്‍ പ്രാര്‍ത്ഥിപ്പു നിത്യവും
പിടിവാശിയല്ലിതെന്നാത്മാവു നിന്നോടു
പിരിയരുതേയെന്നു കേഴുന്നു കണ്മണീ

കണ്മണീ നാദസൌഭാഗ്യമേ എന്നിലെ
വെണ്മയോലുന്ന സുസ്വപ്നമേ മായ്കയോ
വിണ്‍ചന്ദ്രികേ മമ പ്രേമ സര്‍വ്വസ്വമേ
പെണ്‍കിടാവേ നീ കിനാവായ് മറയ്കയോ?

ധനുമാസരാവിന്‍റെ കുളിരില്‍ മയങ്ങിയോ
ധരണിയും മൌനമായ് തേങ്ങുന്നു നിശ്ചലം
ധനമായി നിന്നെ ഞാന്‍ കരുതിയെന്‍ ജീവന്‍റെ
ധന്യമാം സ്വപ്നങ്ങളാണു നീ പ്രിയ സഖീ

ഷഡ്കാല ഗീതപ്രിയേ നിന്‍ മനോരഥം
ഷഡ്കാല വേഗം മഥിക്കുന്നിതെന്‍ മനം
ഷഷ്ട്യബ്ദപൂര്‍ത്തിക്കുമപ്പുറം ഞാന്‍ സഖീ
ഷഡ്പദതുല്യം തിരഞ്ഞിടും നിന്‍ പദം

ഖരമായുറഞ്ഞോ ഹൃദന്തമെന്നോമനേ
വൈമുഖ്യമെന്തേ മറുവാക്കു ചൊല്ലുവാന്‍
ഹൃദയം കവര്‍ന്ന നിന്‍ മധുഗാന വൈഖരി
മതിമുഖീയിനിയും വിളമ്പാതെ പോകയോ?

ന്യായവാദങ്ങള്‍ക്കു ഞാനില്ല കണ്മണീ
ന്യായം പറഞ്ഞു നീ പോയിയെന്നാകിലും
ന്യായവാദങ്ങള്‍ക്കുമപ്പുറം സ്നേഹമാം
ന്യായമതത്രേ എനിക്കു നിന്‍ ഭാവന

മുഗ്ധാംഗിനീ തവ സ്വപ്നമെന്‍ ഹൃത്തിലെ
മുജ്ജന്മ സായൂജ്യമായി വിളങ്ങിയോ?
മുന്‍പൊന്നു കാണാത്ത നിന്‍റെ ചെഞ്ചുണ്ടിലെ
വനഗീതമാധുരി തേടുകയാണു ഞാന്‍

മാന്‍ മിഴിയൊന്നു നിറഞ്ഞെന്നു തോന്നിയാല്‍
എന്‍ കരള്‍ നോവുന്നു നിന്നെയോര്‍ത്തിപ്പൊഴും
ഏങ്ങു പറന്നുപോയ് നിന്‍ ചിറകൊച്ച കേ-
ട്ടുണരാനുറങ്ങുന്നു ജാലകം ചാരാതെ

ഇനിയെന്‍റെ ഗാനം മറന്നു നീ പോകിലും
നിന്‍ ഗാനമിനിയെനിക്കന്യമായീടിലും
നിധിയായ് മമ മനഃക്ഷേത്രത്തിലെപ്പൊഴും
പ്രിയ സഖി നിന്നെ ഞാന്‍ പൂജിച്ചിടും ചിരം...

© ജയകൃഷ്ണന്‍ കാവാലം

Friday, June 13, 2008

ആജ്ഞ

കണ്ടു കണ്ടു ഞാന്‍ പോകുന്നു രക്തത്തി-
ലാണ്ടു പോകാന്‍ തുടങ്ങുന്ന കേരളം
ചിത വെളിച്ചത്തിലിതുവരെ കാണാത്ത
വിറളി പൂണ്ട മുഖങ്ങള്‍ ചിരിക്കുന്നു

രജ പഥങ്ങളില്‍ നാല്‍ക്കവലകളില്‍
കൊടി പറത്തുന്ന പ്രൌഢരാഷ്ട്രീയമേ
കത്തുമാവേശമെന്തിനീ നാടിന്‍റെ
വെന്തുരുകുന്നൊരുദര ശാന്തിക്കോ?

പാഴ്നിലങ്ങളില്‍ പാറമടകളില്‍
വയറിനായി പണിയും ജനങ്ങളില്‍
ജനവിരോധം നിറയ്ക്കും മതങ്ങളേ
മതി മതിയീ വിഭക്തിപ്രകാശനം

വാളെടുത്താല്‍ വളരുമോ കേരളം?
പൂജകൊണ്ടു ശമിക്കുമോ രോദനം?
പുത്രവിരഹത്താലാളുന്നൊരമ്മതന്‍
ഹൃത്തിലാശ്വാസമേകുമോ ഈ മതം?

വീതിറ്റേറുന്ന വടിവാള്‍ മുനയിലെ
ചുടു നിണമോയീഭൂവിന്നു ശാശ്വതം?
ബോംബുപൊട്ടിച്ചിതറിത്തെറിച്ചൊരീ
മാംസപിണ്ഡമോ ഹാ മത ഭോജനം?

രുധിര ചിന്തയ്ക്കു മേല്‍വളം ചേര്‍ക്കുന്ന
പതിത മോക്ഷപ്രഘോഷണക്കാരേ
ഹരിത ഭൂമിയില്‍ സ്നേഹം വിളമ്പുന്ന
ധന്യ. യമ്മയ്ക്കു നിങ്ങളും മക്കളോ?

പല മതങ്ങള്‍ തന്നൊരുമയാലഭിമാനം
കടല്‍ കടത്തിയ മലയാള ഭാഗ്യമേ
കരുണയില്ലാത്ത മക്കള്‍ തന്നമ്മയായ്
കരയുവാനോ ധരിത്രി, നിന്‍ ദുര്‍വ്വിധി?!!!

പല മതങ്ങള്‍ വിതച്ചിട്ട നാശമേ
പല നിറങ്ങളായ് പാറും പതാകയേ
പതിത മോക്ഷങ്ങള്‍ വില്‍ക്കും ജനങ്ങളേ
പടി കടക്കുക... പേടിക്കയില്ലിനി.

© ജയകൃഷ്ണന്‍ കാവാലം

Thursday, June 12, 2008

കിളിപാടും പുലരി തന്‍ സൌന്ദര്യമേ...

കിളിപാടും പുലരി തന്‍ സൌന്ദര്യമേ
നേര്‍ത്ത ഹരിചന്ദനം തൊട്ട ലാവണ്യമേ
മനസ്സിന്‍റെ വാതില്‍ക്കലെന്തിനായിന്നലെ
തരളിതയായ് നീ മറഞ്ഞു നിന്നൂ

യദുകുല കന്യക പോലേ
ചഞ്ചല മാന്മിഴിയാലെന്‍
കരളിന്‍റെ തന്ത്രികള്‍ മീട്ടീ
നിന്‍റെ കവിളിലുഷസ്സിന്‍റെ ശോഭകണ്ടു

മധുമയമായെന്‍റെ രാത്രി
പുളകിതമായെന്‍റെ ദേഹം
പരിരംഭണത്തിന്‍റെ കുളിരില്‍
നമ്മളറിയാതലിഞ്ഞു തളര്‍ന്നുറങ്ങീ

നദിയുണരുന്നതിന്‍ മുന്‍പേ
പൂ വിരിയുന്നതിന്‍ മുന്‍പേ
രതിലോല സ്വപ്നം കഴിഞ്ഞു
നിന്‍റെ തളിര്‍മുഖം കണ്ടു ഞാന്‍ മിഴിതുറന്നു

©ജയകൃഷ്ണന്‍ കാവാലം

Tuesday, June 10, 2008

അക്ഷരം മോഷ്ടിച്ച്‌ അരമന പണിയുന്നവര്‍ക്കെതിരേ...

ബ്ലോഗ്‌ മോഷ്ടാക്കളുടെ അനൌചിത്യത്തിനും, മര്യാദകേടിനും, സാംസ്കാരികകേരളത്തിനും സര്‍വ്വോപരി സമ്പന്നയായ നമ്മുടെ മാതൃഭാഷയ്ക്ക് ഇത്തരം അക്ഷരപ്പിശാചുക്കളില്‍ നിന്നേറ്റ അപമാനത്തിനും എതിരെ എല്ലാ മലയാളം ബ്ലോഗര്‍മാരോടുമൊപ്പം നിഷ്കളങ്കനും അണിചേരുന്നു...

അക്ഷരം മോഷ്ടിച്ചെങ്കിലെന്ത് അത് പേരെടുക്കാനായിരുന്നില്ലേ…

ജയകൃഷ്ണന്‍ കാവാലം


കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം…
കാവാലം എന്ന കുഗ്രാമത്തില്‍ റോഡ് വരുന്നതിനും മുന്‍പുള്ള കാലം.
ഞങ്ങള്‍ കുറേ സാഹിത്യാസ്വാദകന്മാരുടെ ഒരു സദസ്സുണ്ടായിരുന്നു. സാഹിത്യഭ്രമം തലക്കു പിടിച്ച് വാക്കുകള്‍ കൊണ്ടു തമ്മിലടിച്ചു തുടങ്ങിയ പ്രസ്തുത സദസ്സ് കയ്യാങ്കളി തുടങ്ങുന്നതിനു മുന്‍പേ പിരിച്ചു വിടുന്നതിനും മുന്‍പു നടന്ന ഒരു സംഭവമാണിത്.

ആ സുഹൃദ്‌സദസ്സില്‍ ഒരു കവിയുടെ പരിവേഷമുണ്ടായിരുന്ന ആളാണ് ശ്രീ. അനില്‍. ഇടക്കിടെ ഓരോ മുറിക്കവിതകളും, മുഴുവന്‍ കവിതകളും എഴുതി സദസ്സില്‍ പ്രകാശിപ്പിക്കുകയും, കയ്യടിയും വിമര്‍ശനവുമൊക്കെ ഏറ്റു വാങ്ങുകയും ചെയ്യുമായിരുന്നു ആശാന്‍. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ഒരു കവിതയുമായി പ്രത്യക്ഷപ്പെട്ടു. കവിതയുടെ പേര് ‘പാര്‍വ്വതി’. അദ്ദേഹം തന്നെ അതു ചൊല്ലി. കേള്‍ക്കും തോറും വീണ്ടും വീണ്ടും കേള്‍ക്കണമെന്നു തോന്നിപ്പോകുന്ന വരികള്‍. ആകര്‍ഷകമായ ശൈലി. ആ കവിതയെ എങ്ങനെയൊക്കെ വര്‍ണ്ണിച്ചാലും മതിയാവാത്തവണ്ണം മനോഹരമായി തോന്നിയെനിക്ക്. അത്രയും ആകര്‍ഷകവും, പുതുമയുമുള്ളതായിരുന്നു അതിലെ ഓരോ വരികളും, വാക്കുകളും. യാതൊരു ലോഭവുമില്ലാതെ ഞങ്ങളെല്ലാവരും ആ കവിതയെ വാഴ്ത്തി. അപ്പൊഴും അവിശ്വസനീയമായ അദ്ദേഹത്തിന്‍റെ രചനാപാടവം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഞാന്‍ ഇടക്കിടെ ചോദിക്കുമായിരുന്നു, ഇതു സത്യത്തില്‍ താങ്കള്‍ തന്നെ എഴുതിയതാണോ എന്ന്. അദ്ദേഹം ആണയിട്ടും, തലയില്‍ കൈ വച്ചും, പരിഭവിച്ചുമൊക്കെ തന്‍റെ മൌലികത വെളിപ്പെടുത്തിക്കൊണ്ടുമിരുന്നു.

ആ കവിത കേട്ടു കോരിത്തരിച്ച ഞാന്‍ അദ്ദേഹം പള്ളിയറക്കാവു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കവിതാലാപനം എന്ന പേരില്‍ അദ്ദേഹം തന്നെ ആവിഷ്കരിച്ച സ്വന്തം കവിതകളെ കവിതന്നെ വേദിയില്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ അവതാരകനായി. ഭൌതിക പ്രപഞ്ചത്തിലെ പ്രേമഭാവനയെ ശിവപാര്‍വ്വതീലീലയില്‍ ആവാഹിച്ച കവി, ആദ്ധ്യാത്മിക ജ്ഞാനത്തിന്‍റെ ഉത്തുംഗതയില്‍ നിന്നുകൊണ്ടല്ലാതെ ഇത്തരം ഒരു സൃഷ്ടി ഉണ്ടാവുകയില്ല തന്നെ… തുടങ്ങി ഘോരഘോരം അവതരണം ഗംഭീരമാക്കി… തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കവിതാലാപനവും, കയ്യടിയും എല്ലാം നടന്നു.

ഈ സംഭവത്തെ തുടര്‍ന്ന് ആവേശം ഉള്‍ക്കൊണ്ട കവി, പൂക്കൈതയാറിന്‍റെ അക്കരെയും, ഇക്കരെയുമായി നാട്ടിലെ വിവിധ ക്ലബ്ബുകള്‍ നടത്തിയ പരിപാടികളിലും പോയി കയ്യടി വാങ്ങി. ഈ ഏര്‍പ്പാട് വരും വര്‍ഷങ്ങളിലും നീണ്ടു നിന്നിരുന്നു എന്നു നാട്ടുകാര്‍ പറയുന്നതു കേട്ടു. ചുരുക്കത്തില്‍ ‘കടല്‍മാതിന്‍ പൂവാടമേ പുണ്യഭൂവേ‘ എന്നു മഹാ കവി വള്ളത്തോള്‍ പോലും ആവേശത്തോടെ വിളിച്ച കാവാലത്തിന്‍റെ ആസ്ഥാന കവിയായി ശ്രീ അനില്‍ മാറിക്കഴിഞ്ഞിരുന്നു.

ഇടക്കിടെ കാവാലത്തു പോകുമ്പോഴെല്ലാം എങ്ങനെയും സമയം കണ്ടെത്തി ഞാന്‍ ആ മഹാനുഭാവന്‍റെ അടുത്തു ചെന്നിരുന്ന് ആ കവിത പാടിച്ചു കേള്‍ക്കും. പാര്‍വ്വതി എന്നില്‍ ആവേശമായി നിറഞ്ഞു നില്‍ക്കുന്നു. ഇപ്പൊഴും. എപ്പൊഴൊക്കെ പാടിക്കഴിയുമ്പൊഴും ഞാന്‍ ചോദിക്കും, ഇതു താങ്കള്‍ തന്നെ എഴുതിയതാണോ?... വീണ്ടും ആണയിടീല്‍, തലയില്‍ തൊടീല്‍, പരിഭവം…

വര്‍ഷങ്ങള്‍ കഴിഞ്ഞു… ജീവിതം ഗ്രാമവും, ജില്ലയും, സംസ്ഥാനവും, രാജ്യവും, കടലും കടന്ന് ഭൂഖണ്ഡം തന്നെ വിടുമെന്ന സ്ഥിതിയായപ്പോള്‍ കലിയുഗവരദന്‍റെ പുണ്യമല ഒന്നു ചവിട്ടണമെന്ന ഒരാഗ്രഹം മനസ്സില്‍ വര്‍ദ്ധിച്ചു വന്നു. അന്നദാന പ്രഭുവിന്‍റെ, ആശ്രിത വത്സലന്‍റെ, സത്യമായ പതിനെട്ടു പടികള്‍ക്കധിപന്‍റെ തിരുസന്നിധിയില്‍ ചെന്ന് ഒരിക്കലും ആരാലും നിര്‍വചിക്കാന്‍ കഴിയാത്ത ആത്മനിര്‍വൃതി ഏറ്റുവാങ്ങി അയ്യനയ്യന്‍റെ പുണ്യമലയിറങ്ങി.

പമ്പയിലെത്തിയപ്പോള്‍ ഒരു മാവേലിക്കര ബസ്സു മാത്രമേ അപ്പോള്‍ പുറപ്പെടുന്നുള്ളു എന്നറിഞ്ഞു. എന്നാല്‍ അതില്‍ കയറിയാല്‍ തീര്‍ത്ഥാടനം ഒന്നു കൂടി വിപുലമാക്കാമല്ലോ എന്ന പ്രതീക്ഷയില്‍ അതില്‍ കയറിയിരുന്നു. ഒന്നുറങ്ങിയെണീറ്റപ്പൊഴേക്കും മാവേലിക്കരയെത്തി. തീ പോലെ പൊള്ളുന്ന വെയിലില്‍, നഗ്നപാദനായി പ്രൈവറ്റ് ബസ് നിര്‍ത്തുന്ന സ്ഥലത്തേക്ക് യാത്രയായി. പോകുന്ന വഴിയില്‍ ഒരു ബുക്‌സ്റ്റാള്‍ കണ്ട് , അവിടെ പുറത്തു നിരത്തി വച്ചിരുന്ന ചില പുസ്തകങ്ങളില്‍ കണ്ണോടിച്ചു നിന്നു. ആ സമയം അവിടെ സ്ഥാപിച്ചിരുന്ന ഒരു സിഡി പ്ലേയറില്‍ നിന്നും ഏതോ ഒരു കവിയുടെ ഒരു കവിത ഒഴുകി വരുന്നുണ്ടായിരുന്നു. ആദ്യത്തെ കവിത കഴിഞ്ഞു അടുത്ത കവിത തുടങ്ങിയതും ഞാന്‍ ഞെട്ടി. ശരിക്കും ഞെട്ടി. നമ്മുടെ സാക്ഷാല്‍ അനിലിന്‍റെ പാര്‍വ്വതി!!!. എനിക്കു സന്തോഷമായി. എന്‍റെ നാട് ഇത്രയും വികസിച്ചതും, അടുത്തു പരിചയമുള്ള ഒരു നാട്ടുകാരന്‍റെ കവിത ഈ ലോകം മുഴുവന്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നെന്നും ഓര്‍ത്ത് കുറച്ചു നേരം നിന്നഭിമാനിച്ചു.

അപ്പോള്‍ അകത്തുനിന്നും മാന്യനായ കടയുടമ പുറത്തു വന്ന് ഏതു പുസ്തകമാണ് സ്വാമിക്കു വേണ്ടതെന്നാരാഞ്ഞു. സ്വപ്നത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നതു പോലെ ഞാന്‍ ചോദിച്ചു, ഈ കേള്‍ക്കുന്ന കവിത ആരുടേതാണ്??? എന്‍റെ നാട്, എന്‍റെ നാട്ടുകാരന്‍ എന്ന് ഉറക്കെ വിളിച്ചു കൂവാന്‍ ശരണമന്ത്രങ്ങള്‍ കരുത്തു പകര്‍ന്ന കണ്ഠവുമായി ഞാന്‍ വെമ്പി നിന്നു. അഅപ്പോള്‍ അയാള്‍ പറഞ്ഞു

“ഇത് അനില്‍ പനച്ചൂരാന്‍റെ കവിതയാണ്. അദ്ദേഹം തന്നെയാണ് പാടിയിരിക്കുന്നത്. “

ഞാന്‍ അന്തം വിട്ടു. ഞങ്ങളുടെ ആസ്ഥാനകവിയായ അനിലിന്‍റെ പേരിനോടൊപ്പം പനച്ചൂരാന്‍ ഉള്ളതായി എനിക്കറിവില്ലായിരുന്നു. വിളിച്ചുകൂവല്‍ അല്പനേരത്തേക്കു നീട്ടി വച്ചിട്ട് ഞാന്‍ ചോദിച്ചു
അദ്ദേഹത്തിന്‍റെ ഫോട്ടോ ഉണ്ടാവുമോ ആ കവറിലോ മറ്റോ?
ഉണ്ടല്ലോ, ഞാന്‍ കാണിച്ചു തരാമെന്നു പറഞ്ഞ് കടക്കാരന്‍ അകത്തേക്കു പോയി. ഞാന്‍ ചിന്തിച്ചു എന്തുകൊണ്ടാണദ്ദേഹം കാവാലം എന്നു ചേര്‍ക്കാതെ പനച്ചൂരാന്‍ എന്നാക്കിയത്?. വീട്ടു പേരതല്ലല്ലൊ… അധികസമയം ചിന്തിക്കേണ്ടി വന്നില്ല അതാ വരുന്നു ഫോട്ടോയുമായി കടക്കാരന്‍!.

ഇപ്പൊഴാണ് ഞാന്‍ ‘ഞെട്ടലിന്‍റെ’ അന്തസത്തയറിഞ്ഞു ഞെട്ടിയത്…

കാവാലത്തുകാരന്‍ അനിലല്ല അത്. ക്രാന്തദര്‍ശിത്വം കണ്ണുകളില്‍ സ്ഫുരിക്കുന്ന, അറിവിന്‍റെ ആഴങ്ങളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത തന്‍റെ ഏതാനും കൃതികള്‍ കൊണ്ടു തന്നെ മലയാളിമനസ്സുകളെ കീഴടക്കിയ ഇന്ന് ഏതു കൊച്ചു കുഞ്ഞിനും തിരിച്ചറിയാന്‍ കഴിയുന്ന സാക്ഷാല്‍ അനില്‍ പനച്ചൂരാന്‍ എന്ന അനുഗ്രഹീത കവിയെ ഞാന്‍ ആദ്യം കാണുന്നത് അന്നായിരുന്നു. (അദ്ദേഹത്തിന്‍റെ തന്നെ പ്രവാസികളുടെ പാട്ട് എന്ന കവിതയായിരുന്നു പാര്‍വ്വതിക്കു മുന്‍പ് അവിടെ കേട്ടത്)

ഒരു കയ്യില്‍ ഇരുമുടിയും, മറുകയ്യില്‍ ആ സിഡി കവറും പിടിച്ചു കൊണ്ട് അവിടെനിന്ന് ഞാന്‍ അതുവരെ കേട്ടും, അറിഞ്ഞും വന്നിട്ടുള്ള മുഴുവന്‍ തെറികളും സ്ഥലകാലബോധമില്ലാതെ വിളിച്ച്, ശരണമന്ത്രങ്ങള്‍കൊണ്ട് പവിത്രമാക്കിയ എനെറ്റ് നാവിന്‍റെ പുണ്യത്തെ മുഴുവന്‍ ബലികഴിച്ചു. ഒരു അയ്യപ്പന് ഇങ്ങനെയൊക്കെയും തെറി പറയാന്‍ കഴിയുമോ എന്ന് ഒരു പക്ഷേ ആ കടക്കാരന് തോന്നിയിട്ടുണ്ടാവും.

ഞാന്‍ അയാളോട് ആ സിഡി നിര്‍ബന്ധിച്ചു വാങ്ങി. അയാളതു വില്‍ക്കാന്‍ വച്ചതല്ലായിരുന്നിട്ടും, പുതിയ സിഡിയുടെ വില നല്‍കാമെന്നു പറഞ്ഞതു കൊണ്ടും, കാര്യങ്ങളുടെ ‘കിടപ്പ്‘ മനസ്സിലായതു കൊണ്ടും നല്ലവനായ ആ മനുഷ്യന്‍ എനിക്കാ സിഡി തന്നു.

അടുത്ത ദിവസം തന്നെ ഞാന്‍ കാവാലത്തേക്കു പോയി. കാവാലത്തിന്‍റെ ‘അ’സ്ഥാന കവിയെ പോയി കണ്ടു. സാധാരണ ചോദിക്കാറുള്ളതു പോലെ തന്നെ കണ്ട മാത്രയില്‍ പാർവ്വതി ഒന്നു പാടിക്കേള്‍പ്പിക്കാന്‍ പറഞ്ഞു. പക്ഷേ എന്തോ തിരക്കിലായിരുന്ന കവി‘പുങ്കന്‍‘ പിന്നീടാവാമെന്നു പറഞ്ഞു. പിന്നെ എനിക്കു പിടിച്ചു നില്‍ക്കാനായില്ല. ആ സിഡി മുഖത്തേക്കു വലിച്ചെറിഞ്ഞു വായില്‍ തോന്നിയതെല്ലാം പറഞ്ഞു.

രണ്ടു ദിവസം കാവാലത്തു താമസിച്ച ശേഷമാണ് ഞാന്‍ തിരികെ പോയത്. അത്രയും സമയം ഇടക്കിടെ അവിടെ പോയി ചീത്ത വിളിച്ചു കൊണ്ടേയിരുന്നു.

പാര്‍വ്വതി പോലെ ഒരു കൃതി എഴുതിയുണ്ടാക്കുവാന്‍ ആ കവി അനുഭവിച്ചിട്ടുണ്ടാകാവുന്ന ആത്മപീഡനത്തിന്‍റെ ഒരംശമെങ്കിലും തിരിച്ചറിയാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ മഹാപാപി അതു സ്വന്തം കൃതിയായി നാട്ടുകാരുടെ മുന്‍പില്‍ കൊട്ടിഘോഷിക്കുമായിരുന്നോ?. കാവാലത്തുകാര്‍ക്കാണെങ്കില്‍ ഈ കൊടും പാതകം തിരിച്ചറിയാന്‍ കഴിയാതെയും പോയി. ഞാനുള്‍പ്പെടെയുള്ള കുറേ മണ്ടന്മാര്‍ കയ്യടിക്കാനും… അന്ന് അനില്‍ പനച്ചൂരാന്‍ അത്ര കണ്ട് സുപരിചിതനായിരുന്നില്ല. എന്നാല്‍ ഈ വിദ്വാന്‍ എവിടെ നിന്നോ ഈ പാട്ടു കേട്ടിരുന്നു. വരികള്‍ക്കോ, വാക്കുകള്‍ക്കോ, ഈണത്തിനോ യാതൊരു വ്യത്യാസവുമില്ലാതെ, ആ കവിത ആലപിക്കുമ്പോള്‍ പനച്ചൂരാന്‍ എവിടെയൊക്കെ ശ്വാസമെടുത്തിട്ടുണ്ടോ അഅതില്‍ പോലും വ്യത്യാസമില്ലാത്ത ഒരു ഉഗ്രന്‍ മോഷണം!!!. അതായിരുന്നു സംഭവം.

ഇനി മേലില്‍ പുറം ചൊറിയാന്‍ പോലും പേന കൈ കൊണ്ടു തൊടരുതെന്നു ഭീഷണിപ്പെടുത്തി ഞാന്‍ അവിടെ നിന്നും പോയി. (ഈ സംഭവം ഒരു തമാശക്കഥയായേ പരിഗണിക്കേണ്ടതുള്ളൂ, കാരണം ആ കവിതയോടുള്ള കടുത്ത ആരാധന മൂലം അയാള്‍ അങ്ങനെ പറഞ്ഞെന്നേയുള്ളൂ എന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്)

അയ്യപ്പപണിക്കര്‍ മരിച്ചു കഴിഞ്ഞ് ഏകദേശം ഒരാഴ്ച്ചയായിക്കാണും, ‘പ്രകാശമായ്‘ എന്ന പേരില്‍ എന്‍റേതായി ഒരു അനുശോചനക്കുറിപ്പ് നിഷ്കളങ്കന്‍ ഓണ്‍ലൈനിലും, തുടര്‍ന്ന് കേരളകവിതയിലും പ്രസിദ്ധീകരിക്കയുണ്ടായി. വാസ്തവത്തില്‍ അത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിനു വേണ്ടി മാത്രം എഴുതപ്പെട്ടവയാണ്. എങ്ങനെയോ അത് മറ്റിടങ്ങളിലേക്കും പോയി എന്നതാണു സത്യം. അത് ഒരു സൃഷ്ടി ആയിരുന്നില്ല, മറിച്ച് ഗുരുനാഥന്‍റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ട ചില നെടുവീര്‍പ്പുകള്‍ മത്രമായിരുന്നു.

എന്നാല്‍ പിന്നീട് അതിവിദഗ്ധമായ ഒരു എഡിറ്റിംഗും, അല്പം തലയും, വാലുമൊക്കെയായി പ്രസ്തുത കൃതി ഒരു ഇന്‍റര്‍നാഷണല്‍ ജേര്‍ണലില്‍ വായിക്കുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മറ്റൊരു വിദ്വാന്‍റെ പിതൃത്വത്തില്‍!!!. കഥാപാത്രങ്ങളെല്ലാം അതൊക്കെത്തന്നെ, പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒരു വ്യത്യാസം, കേന്ദ്ര കഥാപാത്രം അയ്യപ്പപണിക്കര്‍ തന്നെ. സാഹചര്യങ്ങള്‍ പലതും അതേപടി…

ശരിക്കും മോഷണം ഒരു കല തന്നെയാണോ?...
ചിലപ്പോള്‍ ആയിരിക്കും.

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്നു അഖിലലോകകള്ളന്മാർക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത് പരിഭവിച്ച ആ മഹാമനുഷ്യനേക്കുറിച്ചുള്ള വെറും നിസ്സാരനായ ഈയുള്ളവന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു!!!. (ആ സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ എത്രയെണ്ണം അടിച്ചുമാറ്റപ്പെട്ടിട്ടുണ്ടാവാമെന്ന് അത്ഭുതപ്പെട്ടു പോവുകയാണ്.)

അദ്ദേഹം തീര്‍ത്ത കാവ്യപ്രപഞ്ചം ഇന്നും തുടരുന്നുവെങ്കിലും അയ്യപ്പപണിക്കര്‍ എന്ന യുഗം അവസാനിച്ചിരിക്കുന്നു… അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തോടു തന്നെ ചോദിക്കാമായിരുന്നു ‘അക്ഷരക്കള്ളന്മാരെ’ അങ്ങേയ്ക്ക് എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന്.

ഇല്ല, പരിഹാസത്തിന്‍റെ കൂരമ്പുകള്‍ ഒളിപ്പിച്ചതെങ്കിലും തേങ്ങാക്കള്ളന്മാരോടും, കോഴിക്കള്ളന്മാരോടും സഹാനുഭൂതിയോടെ സം‍വദിച്ച സൌമ്യനും ശാന്തനുമായ ആ മഹാത്മാവിന് ഒരു കാലത്തും ഇത്തരം അക്ഷരക്കള്ളന്മാരോട് ക്ഷമിക്കുവാന്‍ കഴിയില്ല.

കോഴിയെ മോഷ്ടിക്കുന്നവന്റെയും, സ്വര്‍ണ്ണം മോഷ്ടിക്കുന്നവന്റെയും പിന്നില്‍ വിശപ്പ് എന്നൊരു ന്യായീകരണമെങ്കിലും നല്‍കി അവരോട് ക്ഷമിക്കാം. എന്നാല്‍ അക്ഷരം മോഷ്ടിക്കുന്നവന്‍റെ - മറ്റുള്ളവരുടെ അനുഭവങ്ങളെയും, ആത്മാവിനെത്തന്നെയും യാതൊരു ലജ്ജയും കൂടാതെ മോഷ്ടിക്കുന്ന- ഭാഷയുടെ മഹനീയതയ്ക്കു പോലും തീരാക്കളങ്കമായ, സാംസ്കാരിക കേരളത്തിന്‍റെ മക്കളെന്നും, ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഉദ്യാനപാലകരെന്നുമൊക്കെ നടിച്ചുകൊണ്ട് ശുദ്ധ തോന്നിവാസം കാണിക്കുന്ന ഇത്തരം സാഹിത്യ നപുംസകങ്ങളായ ഭാഷാവ്യഭിചാരികളുടെ ദുര്‍വൃത്തികളെ ഏതു തരത്തില്‍ ന്യായീകരിക്കാന്‍ കഴിയും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സ്വയം ചിന്തിക്കുമ്പോള്‍ പോലും ഇവര്‍ക്കൊന്നും ലജ്ജ തോന്നാത്തതെന്താണെന്നു ചിന്തിച്ചു പോവുകയാണ്.

ഭാവനാസമ്പന്നരായ ഒരു പിടി കലാകാരന്മാരുടെ ബ്ലോഗുകളില്‍ കോപ്പി റൈറ്റും, പ്രൈവസിപോളിസിയുമൊക്കെ സഹിതം പ്രസിദ്ധീകരിച്ച ചില കൃതികള്‍ ചില ജാലികകള്‍ മോഷ്ടിച്ച് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍, നല്ല ഭാഷാജ്ഞാനവും, പദ സമ്പത്തും, ശൈലീശുദ്ധിയും കൈമുതലായുള്ള ആ എഴുത്തുകാര്‍ക്ക് അവരുടെ നിഘണ്ടുവിലെങ്ങും ഇല്ലാത്ത (ശബ്ദതാരാവലിയിലുമില്ല – ചിലപ്പോള്‍ പുതിയ ചില ആക്ഷന്‍ സിനിമകളുടെ തിരക്കഥ വായിച്ചാല്‍ അതില്‍ കാണാന്‍ കഴിഞ്ഞേക്കും) ആരും കേട്ടിട്ടു പോലുമില്ലാത്ത പഞ്ചവര്‍ണ്ണ തെറികളാണ് മറുപടിയായി ലഭിച്ചതെന്നു പറയപ്പെടുന്നു. അതേ തുടര്‍ന്ന് എല്ലാവരും തങ്ങളുടെ ബ്ലോഗുകള്‍ കറുപ്പു നിറമാക്കി പ്രതിഷേധവാരം ആചരിക്കുന്നു. ഈയുള്ളവനും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിഷ്കളങ്കന്‍ ഓണ്‍ലൈന്‍ എന്ന പേരിലുള്ള ബ്ലോഗും കറുപ്പു നിറമാക്കി പ്രതിഷേധിക്കുകയാണ്.

എന്നാല്‍ ഇതിനൊരന്ത്യമുണ്ടാകുമോ?, കൊലപാതകിക്കും, ഏഴു വയസ്സു തികയാത്ത മകളെ ബലാത്സംഗം ചെയ്തു കൊന്നവനും, പട്ടച്ചാരായം വാറ്റി നാട്ടുകാരുടെ കണ്ണിന്‍റെ ഫിലമെന്‍റ് തെറിപ്പിച്ചവനും വേണ്ടിപ്പോലും അവകാശത്തെയും, സ്വാതന്ത്ര്യത്തെയും കുറിച്ച് സിമ്പോസിയങ്ങളും, ഉപന്യാസമത്സരങ്ങളും നടത്തി കയ്യടി വാങ്ങുന്നവരുടെ ദേഹത്തു മുട്ടിയിട്ടു നടക്കാന്‍ മേലാത്ത നാടാണ് കേരളം. എന്നാല്‍ ഒരു പിടി കലാകാരന്മാരുടെ കൊച്ചു കൊച്ചു സ്വപ്നപുഷ്പങ്ങളുടെ മേല്‍ മുറുക്കി തുപ്പുന്നവര്‍ക്കെതിരേ ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിക്കാന്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന് നമുക്കു കാത്തിരുന്നു കാണാം…

© nishkalankanonline

Saturday, May 31, 2008

എനിക്കു ചിതയൊരുങ്ങുമ്പോള്‍



ജ്വലിക്കുമഗ്നിയില്‍ ഹവിസ്സു മാത്രമായ്
എരിഞ്ഞടങ്ങുവാന്‍ വിധിച്ച ദേഹമേ
കൊടുത്തു നിന്നെയെന്‍ അന്ത്യ ദാനമായ്
മടങ്ങട്ടെ, ഭുവില്‍ ശാന്തി വാഴട്ടെ

ജനിച്ചു ഭൂമിയില്‍ തപിച്ചു ദേഹിയും
കൊടുത്തു കൊണ്ടതും വിധി വിഹിതങ്ങള്‍
തടുത്തതില്ല ഞാന്‍ വിധി ഹസ്തങ്ങളെ
ചെറുത്തതില്ലൊരു വരപ്രസാദവും

ജനിച്ച നാള്‍ മുതല്‍ കണ്ട കാഴ്ചകള്‍
മറക്കട്ടെ, ലോകം വെടിഞ്ഞു പോകട്ടെ
ജന ശതങ്ങളും നദീ പ്രവാഹവും
വിപിനവും മൃഗ ഖഗാവലികളും

മരങ്ങളും മഹാ മലനിരകളും
മണിപുരങ്ങളും ധനധാന്യങ്ങളും
കുളങ്ങളും, നീണ്ട വഴികളും, ചെറു-
കിളികള്‍ പാടുമീ ചാഞ്ഞ ചില്ലയും,

വസന്ത ഭംഗിയും, ശിശിരമേഘവും,
ഹരിത വര്‍ണ്ണമാര്‍ന്നിളകിടും ചെറു-
വാര്‍പ്പു കുഞ്ഞുങ്ങള്‍ നീന്തിടും - കല്ലിന്‍
പടവിളകിയ കുളക്കരയുമീ

നിമിഷ ജീവിത പ്രയാണ വേളയില്‍
കണ്ടതൊക്കെയും മറക്കട്ടെ ഞാനെന്‍
പ്രതീക്ഷയും, പ്രിയ കവിതയും കണ്ണീര്‍-
ക്കിനാക്കളുമിതാ തിരികെ നല്‍കട്ടെ

വൃഥാ കരഞ്ഞിടും പ്രിയ ജനങ്ങളേ
വെറുതെയെന്തിനീ വിലാപ ഗീതകം
മറക്കുമൊക്കെയും നിങ്ങളും വരും
ഒരു ദിനം, വീണ്ടും കരയുമുടയവര്‍

പ്രപഞ്ചനീതിതന്‍ നിയമ സഞ്ചയം
മറച്ചിടുന്നു ഹാ അനന്ത വേപഥു
ചിരിച്ചിടും, നാളെ കരഞ്ഞിടാന്‍ വീണ്ടും
ചിരിച്ചിടാം, ഭവാന്‍ ചമയ്ക്കും നാടകം

കഴിഞ്ഞ ജീവിത കണക്കു കൂട്ടലില്‍
കരഞ്ഞു കൂട്ടിയ കണക്കു ബാക്കിയായ്
കഴിഞ്ഞ കാലമെന്‍ കരം കഴിച്ചിതാ
പൊതിഞ്ഞു തന്നതാം പുണ്യ സഞ്ചയം

വിദൂര യാത്രയില്‍ പാഥേയമാക്കിടാം
പൊതി, കരുതുക ‘പുണ്യ’ ഭോജനം
കടുത്ത ജീവിതക്കടല്‍ കടന്നിതാ
മടങ്ങട്ടെ, ഭുവില്‍ സുഖം ഭവിക്കട്ടെ

ചിതയൊരുങ്ങുന്നു, പലര്‍ മതില്‍ക്കക-
ത്തിരിക്കുന്നു ചിലര്‍ നടന്നു കാണുന്നു
മരണ വീടിന്‍റെ ചിതം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ കുനിഞ്ഞിരിക്കുന്നു

മരിച്ചവനുടെ ഗുണം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ പരിഹസിക്കുന്നു
പരിഹാസ ഗുണ ഗണങ്ങളൊക്കെയും
ശവത്തിനോ അതോ പരം പുരുഷനോ?

മുറിച്ച മാവിന്‍റെ ഗുണ ഗണങ്ങളില്‍
ശവം വരുത്തിയ കുറവു തീര്‍ക്കുവാന്‍
മൂപ്പിലാന്‍റെ പട്ടടയടങ്ങുമ്പോള്‍
വളം കരുതുവാനുറച്ച മക്കളും

കൊടുത്ത ഭൂമിതന്നളവിൽപ്പവും
കുറയാതെ കരഞ്ഞിടും ബന്ധുക്കളും
നെടിയ ശ്വാസങ്ങള്‍ നിറഞ്ഞു കേള്‍ക്കുന്നു
സഹതപിക്കണേ പൊതു ജനങ്ങളേ...

ജനിച്ച ഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഞാ-
നിവര്‍ക്കു വേണ്ടി ഹാ... കരുതിയൊക്കെയും
നിവര്‍ന്നു നില്‍ക്കുവാന്‍ പഠിച്ച മക്കളെ-
ന്നൊടിഞ്ഞൊരെല്ലിനോ വിലപറയുന്നു

കരം കൊടുത്തു ഞാന്‍ പിരിഞ്ഞു പോകവേ
വിരുന്നു വന്നൊരെന്‍ പ്രിയ ജനങ്ങളേ
ശവം കിടക്കുന്നു കണ്ടു കൊള്ളുക
നാളെ നിങ്ങളും കിടക്കുമീവിധം

ചൂട്ടു കറ്റകള്‍ കരഞ്ഞു കത്തുന്നു
കുളിച്ചു വന്നവന്‍ ശവത്തിന്‍ സീമന്തന്‍
എടുത്തു കൊള്ളുകീ ശവത്തെയഗ്നിതന്‍
കരത്തിലെന്നവന്‍ ജപിപ്പതില്ലയോ?

ജനം തിരക്കിട്ടു നിരന്നു നില്‍ക്കുന്നു
ഇടം കൊടുക്കുക അഭൂത ദര്‍ശനം!!!
മനം നിറഞ്ഞിതാ അനുഗ്രഹിക്കുന്നു
കൊളുത്തുക കുഞ്ഞേ സമയമാഗതം

ജ്വലിച്ചൊരഗ്നിതന്‍ രഥത്തിലേറി ഞാന്‍
നഭസ്സിലൂടെയെന്‍ പുരത്തിലെത്തവേ
ജപിച്ചിടുന്നു വേരറുക്ക ജീവിത
ക്കനല്‍ക്കയത്തിലേക്കുള്ള മോഹവും

കളത്രസന്തതീ വൃഥാ വിനോദവും
കറുത്ത ഭൂമിയില്‍ കര്‍മ്മയോഗവും
അറുക്ക ജനിമൃതീ പരമ്പരകളും
അനന്തജീവിതം വിധിക്ക നീ വിഭോ

© ജയകൃഷ്ണന്‍ കാവാലം